
തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹോദരിയെ ശല്യം ചെയ്യരുതെന്ന് വിലക്കിയ വിദ്യാർത്ഥിക്ക് കുത്തേറ്റു. പൂവാർ മദർ തെരേസ നഗർ സ്വദേശി മാർട്ടിൻ ബാബു (23) വിനാണ് കൈയിൽ കുത്തേറ്റത്. സംഭവത്തിൽ ബാലരാമപുരം സ്വദേശിയായ പ്രതിക്കെതിരെ വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ചൊവാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. സഹോദരിയെ പ്രതി ഫോണിൽ വിളിച്ച് സംസാരിക്കുന്നത് പതിവായിരുന്നു, ഇത് മാർട്ടിൻ വിലക്കിയിരുന്നു. ഇതേച്ചൊല്ലി പ്രതി മാർട്ടിനെ ഫോണിൽ കൂടി അസഭ്യം പറഞ്ഞു. ഇതേ തുടർന്ന് സംഭവത്തെക്കുറിച്ച് നേരിൽക്കണ്ട് സംസാരിക്കാമെന്ന് മാർട്ടിൻ പറഞ്ഞു.
അങ്ങനെയാണ് ചൊവാഴ്‌ച രാത്രി മാർട്ടിൻ ഉച്ചക്കടവട്ടവിള കുരിശടിക്ക് സമീപം എത്തിയത്. മാർട്ടിനൊപ്പം അഞ്ച് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതേസമയം തന്നെ പ്രതിയും രണ്ട് സുഹൃത്തുക്കളും അവിടെയെത്തി. അവിടെനിന്ന് റോഡ് സൈഡിൽ നിന്ന് മാറി സംസാരിക്കാമെന്ന് പറഞ്ഞ് കാറിലും ബൈക്കിലുമായി വെങ്ങാനൂർ നീലകേശിക്ക് സമീപത്തെ വയലിൽ ഇവർ എത്തി. ഇവിടെ വച്ചാണ് വാക്ക് തർക്കമുണ്ടായത്.
ഈ തർക്കത്തിനിടെ പ്രതി ഇടുപ്പിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് മാർട്ടിനെ കുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് പ്രതികൾ അവിടെ നിന്ന് രക്ഷപ്പെട്ടു. നിലവിൽ പ്രതികൾ ഒളിവിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







