
കൊച്ചി: അന്തരിച്ച നടൻ കലാഭവൻ നവാസിന്‍റെ പോസ്റ്റുമോർട്ടം കളമശ്ശേരി മെഡിക്കൽ കോളേജിൽ പൂർത്തിയായി. ഹൃദയാഘാതമാണ് മരണകാരണം. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഭൗതികശരീരം ആലുവ നാലാമയില്ലുള്ള വീട്ടിലെത്തിച്ചു. ഇവിടെ ബന്ധുക്കൾക്ക് മാത്രം അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കി.
ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. അഞ്ചരയ്ക്ക് ആലുവ ടൗണ്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടക്കും.
അതേസമയം നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ വെളളിയാഴ്ച രാത്രിയാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്.







