
ഡൽഹി: രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യദിന നിറവിലാണ്. രാജ്യമെങ്ങും വിവിധ പരിപാടികളാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.
രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തുക. രാജ്യത്തുടനീളമുള്ള സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടക്കും. സ്കൂളുകളും കോളേജുകളും പതാക ഉയർത്തൽ ചടങ്ങുകളും വിവിധ സാംസ്കാരിക പരിപാടികളും ഇതോടൊപ്പം നടക്കും.
കേരളത്തില്‍ സംസ്ഥാനതലപരിപാടി തിരുവനന്തപുരത്തും ജില്ലാതലപരിപാടികള്‍ അതത് ജില്ലാ ആസ്ഥാനങ്ങളിലുമാണ് നടക്കുക. തിരുവനന്തപുരത്തെ ആഘോഷപരിപാടിയില്‍ മുഖ്യമന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.
അതേസമയം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. അർദ്ധസൈനിക ഗ്രൂപ്പുകളും പ്രത്യേക കമാൻഡോകളും ഉൾപ്പെടെ ഏകദേശം 10,000 സൈനികരെ ഇതിനകം തലസ്ഥാനത്തുടനീളം സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിൽ, ഏകദേശം 10,000 പോലീസ് ഉദ്യോഗസ്ഥരെയും 3,000-ത്തിലധികം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ക്രമീകരിച്ചിരിക്കുന്നു. കൂടാതെ, ജനക്കൂട്ടത്തെ നിരീക്ഷിക്കുന്നതിനായി 700 എഐ ക്യാമറകൾ നിരീക്ഷണത്തിലുണ്ട്.







