
കൊച്ചി: ചികിത്സയിൽ കഴിയുന്ന അവതാരകനും നടനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രാജേഷ് കേശവിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബി പി സാധാരണ നിലയിലേക്ക് എത്തിയതായും ലേക്‌ഷോർ ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂറോ വിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുവെന്നും ആശുപത്രി വിശദമാക്കി. നിലവിൽ അഡ്വാൻസ് ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ ഐസിയുവിലാണ് രാജേഷുള്ളത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷ് കേശവ് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞുവീണത്. ഹൃദയധമനികളിൽ രക്തയോട്ടം നിലച്ചതാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക നിഗമനം. ഡിസ്‌നി, സ്റ്റാർ, സൺ, സീ നെറ്റ്വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്.







