
തിരുവനന്തപുരം: തിരുവനന്തപുരത്ത് 24 പവൻ സ്വർണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ചുവെന്ന് പരാതി. വെട്ടുകാട് ബാലനഗർ സ്വദേശിയായ വയോധികന്റെ 24 പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്‌ടമായത്. സംഭവത്തിൽ ബന്ധുവിനെതിരെ കുടുംബം പരാതി നൽകി.
വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചതിനുശേഷമാണ് പകരം മുക്കുപണ്ടം വച്ചത്. വയോധികൻ ആശുപത്രിയിൽ ചികിത്സയ്ക്കു പോയ സമയത്തായിരുന്നു വീട്ടിൽ താമസിച്ചിരുന്ന ബന്ധു ആഭരണങ്ങൾ മാറ്റിയതെന്നാണ് പരാതിയിൽ പറയുന്നത്.
മോഷ്ടിച്ച ആഭരങ്ങളിൽ നിന്ന് ഒരു മാല സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയംവച്ചതായി കണ്ടെത്തി. ഈ ആഭരണം പൊലീസ് കസ്‌റ്റഡയിൽ എടുക്കുകയും ബന്ധുവിനെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു.







