
കൊച്ചി: നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്. മുൻ മാനേജറെ മർദ്ദിച്ചുവെന്ന കേസിലാണ് സമൻസ്. ഒക്‌ടോബർ 27 ന് ഹാജരാവണമെന്നാവശ്യപ്പെട്ട് കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയണ് സമൻസ് അയച്ചത്.
കേസിൽ ഇൻഫോപാർക്ക് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികൾക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു.
കോടതിയിൽ ഹാജരായി ഉണ്ണി മുകുന്ദൻ ജാമ്യം എടുക്കണം. കാക്കനാട്ടെ ഫ്ലാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു എന്നും, തുടർന്ന്, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നുമായിരുന്നു മാനേജർ വിപിൻ കുമാറിന്‍റെ പരാതി. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.







