
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയ കുഞ്ഞിന്റെ മാലയാണ് പ്രതികൾ പൊട്ടിച്ചെടുത്തത്. പൂന്തുറ പള്ളിത്തുറ സ്വദേശി സുനീർ, കല്ലടിമുഖം സ്വദേശി സെയ്ദ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫോർട്ട് പൊലീസാണ് ഇവരെ പിടികൂടിയത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴാൻ വന്ന കുഞ്ഞിന്റെ മാലയാണ് ഇവർ കവർന്നത്. തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്. മലയിൻകീഴ് സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ മാലയാണ് ഇവർ കവർന്നത്.
ക്ഷേത്ര ദർശനം കഴിഞ്ഞ് കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ യുവതിയുടെ പിന്നാലെ വന്ന മോഷ്ടാക്കൾ കുഞ്ഞിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. മാല മോഷണം പോയതറിഞ്ഞ യുവതി ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.







