
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ ആക്രമിച്ച കേസിൽ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ക്രൂര മർദനം. തിരുനെൽവേലി ജില്ലയിലെ പണകുടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ആശോക് (35) ആണ് അറസ്റ്റിലായത്.
വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറുവയൽ കൃപാഭവനിലാണ് അശോക് താമസിച്ചിരുന്നത്. പണം ആവശ്യപ്പെട്ടാണ് ഭാര്യാമാതാവായ ശാന്തകുമാരിയെ (42) മർദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തത്. ആക്രമണത്തിൽ ശാന്തകുമാരിക്ക് കൈവിരലിലും നെഞ്ചിലും പരിക്കേറ്റു.
തുടർന്ന് ശാന്തകുമാരി പോലീസിൽ പരാതി നൽകുകയായിരുന്നു. ആക്രമണശേഷം ഒളിവിൽ പോയ അശോകിനെ അതിസാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത ആശോകിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







