
തിരുവനന്തപുരം: തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ശബ്‌ദ സന്ദേശം പുറത്ത്. സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ പുറത്തുവന്നത്.
‘പലയിടത്ത് നിന്നും സമ്മർദമുണ്ടെന്നാണ് സംഭാഷണത്തിൽ പറയുന്നത്. മാത്രമല്ല രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തിൽ പറയുന്നുണ്ട്.
ആർഎസ്എസിന് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെ പണിയെടുത്തു. ശരീരവും മനസും നൽകി. എന്നിട്ടും ബിജെപിയും ആർ എസ് എസ്സും ചെയ്തത് കണ്ടോയെന്ന് സുഹൃത്തിനോട് ചോദിച്ചു. സംഘടനക്ക് വേണ്ടി എല്ലാം നൽകിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് തമ്പി പറയുന്നുണ്ട്.
ആനന്ദിൻ്റെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. ആനന്ദിന് കുടുംബപ്രശ്നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനാൽ വലിയ മനോവിഷമത്തിലായിരുന്നു. ബന്ധുവിൻ്റെ മൊഴിയിലാണ് പൂജപ്പുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.







