
തിരുവനന്തപുരം: തുടക്കകാരി എന്ന നിലയിലാണ് സിനിമ നിർമാണത്തിന്റെ ഓരോ ഘട്ടത്തെയും സമീപിക്കുന്നതെന്ന് ‘ഫുൾ പ്ലേറ്റ്’ സംവിധായിക തനിഷ്ഠ ചാറ്റർജി. പുതിയ കാര്യങ്ങളെ കൂടുതൽ ആഴത്തിലറിയാനും പഠിക്കാനും ശ്രമിക്കുന്നതിലൂടെയാണ് ഓരോ സിനിമയും കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സാധിക്കുന്നത്. ഒരു നടിയിൽ നിന്ന് സംവിധയക ആയപ്പോൾ ഒട്ടനവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അഭിനയയാത്രയിൽ ഉപയോഗിക്കുന്ന അതേ രീതികളാണ് സംവിധാനത്തിലും പിന്തുടർന്നത്. ചിത്രത്തിലെ കഥാപാത്രത്തിന് അനുസൃതമായാണ് താൻ തിരക്കഥ എഴുതിയതെന്നും തനിഷ്ഠ ചാറ്റർജി പറഞ്ഞു.
ഫുൾ പ്ലേറ്റ് സിനിമയുടെ സമയത്താണ് കാൻസർ തിരിച്ചറിഞ്ഞത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലായിരുന്നു കീമോ ചെയ്തിരുന്നത്. എഡിറ്റിങ് പൂർത്തിയായിരുന്നെങ്കിലും മറ്റു പണികൾ ബാക്കിയായിരുന്നു. സംഗീതം ആസ്വദിക്കുകയും ചിത്രത്തിന്റെ സാങ്കേതിക തലങ്ങളെ കുറിച്ച് ആലോചിക്കുകയും ചെയ്തിരുന്ന ആ സമയം, എന്റെ ജീവിതം ഇതാ അവസാനിക്കാൻ പോകുകയാണ് എന്ന തോന്നൽ എനിയ്ക്ക് തെല്ലും വന്നില്ല. മറിച്ച് അവ എനിക്ക് വീണ്ടും എഴുതാനുള്ള പ്രചോദനം നൽകിയെന്നാണ് തനിഷ്ഠ പറയുന്നത്.
ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ധർമ്മശാല അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങിയ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രേക്ഷകരുടെ പ്രതികരണം തികച്ചും സന്തോഷം നൽകുന്നവയായിരുന്നു. സബ്ടൈറ്റിൽ ഇംഗ്ലീഷിൽ വിവർത്തനം ചെയ്യുമ്പോൾ നർമ്മം നഷ്ടപ്പെട്ടേക്കുമെന്ന് താൻ ആശങ്കപ്പെട്ടിരുന്നുവെങ്കിലും ചലച്ചിത്രമേളകളിൽ ഫുൾ പ്ലേറ്റ് ജനപ്രീതി നേടിയെന്നും തനിഷ്ഠ ചാറ്റർജി പറഞ്ഞു.
ഐഎഫ് എഫ്കെയെ വ്യത്യസ്തമാക്കുന്നത് സജീവ ജനപങ്കാളിത്തമാണെന്നും തനിഷ്ഠ പറഞ്ഞു. ജനം മേള ഏറ്റെടുക്കുന്നത് കൊണ്ട് തന്നെ സംവിധായകർക്ക് തങ്ങളുടെ സിനിമകൾ ലോകത്തോട് കാണിക്കുന്നതിനായുള്ള സുപ്രധാന വേദിയായി ഐഎഫ്എഫ്കെ മാറുന്നതെന്നും അവർ വ്യക്തമാക്കി.







