
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തീയറ്ററിൽ കൗതുകമുണർത്തുകയാണ് ഒരു സ്റ്റാൾ. കരകുളം ചില്ല സെന്റർ ഫോർ ഹാബിലിറ്റേഷന്റെ സ്റ്റാളാണ് സിനിമപ്രേമികൾക്ക് വൈവിധ്യങ്ങളുടെ കാഴ്ച സമ്മാനിക്കുന്നത്.
ആഭരണങ്ങൾ, ടീ ഷർട്, ബാഗ്, തുടങ്ങിയവയാണ് സ്റ്റോളിൽ ഒരുക്കിയിരിക്കുന്നത്. ഇത് നിർമ്മിച്ചതാകട്ടെ ചില്ലയിലെ ഓട്ടിസ്റ്റിക് വിദ്യാർത്ഥികളാണ്. മാത്രമല്ല മുന്തിരി, പൈനാപ്പിൾ എന്നിവയുടെ ചായയും ഇവിടെ സൗജന്യമായി നൽകുന്നു. താല്പര്യമുള്ളവർക്ക് ചില്ലയിലേക്ക് സംഭാവനയും നൽകാം.
മുതിർന്ന ഓട്ടിസ്റ്റിക് കുട്ടികളെ വിവിധ മേഖലകളിൽ പരിശീലിപ്പിച്ചു അവരെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില്ല ആരംഭിച്ചത്. ഭിന്നശേഷി സൗഹൃദ സമൂഹം എന്ന് പറയുമ്പോഴും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഈ ആശയം ഇതുവരെ പൂർണമായി എത്തിക്കാൻ സാധിച്ചിട്ടില്ലെന്നും ചില്ലയുടെ ഭാരവാഹികൾ പറയുന്നു.







