
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിച്ചു. അമ്പതോളം വരുന്ന ഭിന്നശേഷിക്കാരാണ് തുറമുഖം സന്ദര്‍ശിച്ചത്. ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലാണ് കുട്ടികൾ വിഴിഞ്ഞതെത്തിയത്.
തുറമുഖത്തിന്റെ പ്രവര്‍ത്തന രീതികള്‍, കപ്പലില്‍ നിന്നും കണ്ടയ്‌നറുകള്‍ ഇറക്കുന്നതും കയറ്റുന്നതും സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. കുട്ടികള്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും അവസരം ലഭിച്ചു. പ്ലാനിംഗ് വിഭാഗം ഹെഡ് ഷെറി ഫ്രാന്‍സിസ്, പ്രോജക്ട് മാനേജര്‍ വിജീഷ് കെ.രാജ് എന്നിവരാണ് പ്രവര്‍ത്തനങ്ങളുടെ വിശദീകരണം നല്‍കിയത്.
രാവിലെ എത്തിയ സംഘത്തെ കോര്‍പ്പറേറ്റ് അഫയര്‍ മേധാവി അനില്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ക്ക് ലഭിച്ച വലിയൊരു സൗഭാഗ്യമാണെന്നും വിഴിഞ്ഞം പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ ഇത്തരം കുട്ടികളെ കൂടി ചേര്‍ത്ത് പിടിച്ചത് സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി മാറിയെന്നും സന്ദര്‍ശന വേളയില്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. ഡി.എ.സി ഇന്റര്‍വെന്‍ഷര്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി മഹേഷ് ഗുപ്തന്‍ എന്നിവര്‍ പങ്കെടുത്തു.







