
പാലക്കാട്: പാലക്കാട് വാളയാറില്‍ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാംനാരായണന്‍റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. കേസിൽ ഫലപ്രദമായ അന്വേഷണം പുരോഗമിക്കുകയാണ് എന്നും കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 30 ലക്ഷം രൂപ ധനസഹായം അനുവദിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ കള്ളൻ എന്ന് ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്. അപരവിദ്വേഷത്തിന്റെ ആശയത്തിൽ നിന്നുള്ള പ്രചോദനമാണ് രാംനാരായണന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഛത്തീസ്ഗഡ് സർക്കാരും രാംനാരായണന്‍റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ കേരളത്തോട് കേന്ദ്രം മനപ്പൂര്‍വമായ അവഗണന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി വലിഞ്ഞുമുറുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അർഹമായ വിഹിതവും വായ്പ വെട്ടി കുറച്ചും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നു. കേരളത്തിൻ്റ വികസന മാതൃകയെ തകർക്കുകയാണ് ഈ നടപടികൾക്ക് പിന്നിലെ ഉദ്ദേശമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർക്കുന്ന ഇരട്ടത്താപ്പാണ് ബിജെപി സർക്കാർ കാണിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.







