
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വീടിന് മുന്നിൽ വച്ചിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിൽ കലാശിച്ചത്. ആര്യനാട് കാഞ്ഞിരംമൂടിനു സമീപം തൂമ്പുംകോണത്തായിരുന്നു സംഭവം.
സംഭവത്തിൽ ആര്യനാട് കാഞ്ഞിരംമൂട് സ്വദേശി അരുൺ രമേശും ചെറിയ ആര്യനാട് സ്വദേശി ജിഷ്ണു കുമാറും അറസ്റ്റിലായി. പ്രദേശവാസിയായ അഖിലിനാണ് മർദനമേറ്റത്. അഖിലിന്‍റെ വീടിനു മുന്നിൽ വച്ചിരുന്ന ബൈക്കിന് സമീപം ഇവർ സംശയാസ്പദമായി നിൽക്കുന്നത് കണ്ടാണ് അഖിൽ അവരുടെ സമീപം പോയത്.
തുടർന്നാണ് പെട്രോൾ മോഷ്ടിക്കാൻ ഇവർ ശ്രമിക്കുന്നത് അഖിൽ കണ്ടത്. ഇത് കണ്ട ബൈക്ക് ഉടമയായ അഖിൽ ഇടപെടുകയും പെട്രോൾ എടുത്തത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് പ്രതികളെ പ്രകോപിതരാക്കിയത്.
പ്രതികൾ അഖിലിനെ മർദിക്കുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അഖിൽ നൽകിയ പരാതിയിൽ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.







