
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കാനഡയിലെ ഇന്ത്യന്‍ എംബസി വഴി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും.
ഇന്നലെ ഇതുമായി ബന്ധപ്പെട്ട് എസ്പി പൂങ്കുഴലി യുവതിയുമായി ഫോണിൽ സംസാരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ചത് ഈ യുവതി നല്കിയ പരാതിയായിരുന്നു. രാഹുലില്‍ നിന്നേറ്റ കടുത്ത പീഡനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യുവതി പൊലീസിന് പരാതി നല്‍കിയത്.
അതേസമയം ഹുൽ മാങ്കൂട്ടത്തലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് പുലർച്ചെയാണ് തെളിവെടുപ്പ് നടത്തിയത്. പരാതിയിൽ പീഡനം നടന്നു എന്നു പറയുന്ന ഹോട്ടലാണിത്. രജിസ്റ്റർ പരിശോധിച്ച പൊലീസ് റൂം ബൂക്ക് ചെയ്ത വിവരങ്ങൾ ശേഖരിച്ചു.
തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ എത്തിയെന്ന കാര്യം രാഹുൽ സമ്മതിച്ചു. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ പൊലീസിനോട് പറഞ്ഞു. ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. രാഹുല്‍ ബി ആര് എന്ന രജിസ്റ്ററിലെ പേരും നിര്‍ണായക തെളിവായി എസ്ഐടിക്ക് സ്വീകരിച്ചിട്ടുണ്ട്.







