
തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി ജീവനക്കാർ നേരിടുന്ന രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരവുമായി കെ.എസ്.ആർ.ടി.സി. ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ ‘പ്രതിധ്വനി’ ടെക്നോപാർക്കിൽ സംഘടിപ്പിച്ച ”കെ.എസ്.ആർ.ടി.സി കണക്ട് സിഎംഡി & ടെക്കീസ്“ ചർച്ചയിലാണ് ജീവനക്കാർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ ഉണ്ടായത്. വിവിധ ഐടി കമ്പനികളിൽ നിന്നുള്ള അറുപതോളം ജീവനക്കാർ നേരിട്ടെത്തി തങ്ങളുടെ യാത്രാദുരിതങ്ങളും നിർദ്ദേശങ്ങളും അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചു. ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്തർജില്ലാ അടിസ്ഥാനത്തിലും പുതിയ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും ചർച്ചയ്ക്ക് മറുപടി നൽകിയ കെ.എസ്.ആർ.ടി.സി സിഎംഡി പ്രമോജ് ശങ്കർ പി.എസ് അറിയിച്ചു.
തിരുവനന്തപുരത്തെ പ്രധാന കേന്ദ്രങ്ങളായ പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ ഡിപ്പോകളിൽ നിന്ന് ടെക്നോപാർക്കിലേക്ക് പുതിയ സർവീസുകൾ ഉടൻ തുടങ്ങാനാണ് തീരുമാനം. ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം കോട്ടയം, എറണാകുളം, ആലുവ, അങ്കമാലി, അടിമാലി, തൊടുപുഴ, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
പള്ളിപ്പുറം ടെക്നോപാർക്ക് ഫേസ് 4, കിൻഫ്ര പാർക്ക് എന്നിവിടങ്ങളിലെ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും ചർച്ചയിൽ ഗൗരവമായി ഉന്നയിക്കപ്പെട്ടു. നിലവിൽ ബുക്കിങ് വേഗത്തിൽ പൂർത്തിയാകുന്ന സർവീസുകൾക്ക് പകരമായി അധിക ബസ്സുകൾ അനുവദിക്കുമെന്നും ബൈപാസ് വഴി രാത്രികാലങ്ങളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും സിഎംഡി വ്യക്തമാക്കി.
പ്രതിധ്വനി പ്രതിനിധികളായ രാജീവ് കൃഷ്ണൻ, വിഷ്ണു രാജേന്ദ്രൻ, ജയകൃഷ്ണ ആർ, ബിസ്മിത, അരുൺ ദാസ് എന്നിവർ ജീവനക്കാരിൽ നിന്ന് ശേഖരിച്ച പരാതികളും നിർദ്ദേശങ്ങളും ചടങ്ങിൽ വിശദമായി അവതരിപ്പിച്ചു. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് കുമാർ, ഐടി വിഭാഗത്തിലെ നിഷാന്ത്, വിവിധ ഡിപ്പോകളിലെ എ.ടി.ഒ മാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഐടി മേഖലയുടെ വളർച്ചയ്ക്ക് അനുസൃതമായി പൊതുഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് ജീവനക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്







