spot_imgspot_imgspot_img

ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റ്: പ്രതിരോധ ചികിത്സയ്ക്കും പ്രാദേശിക ഗവേഷണങ്ങൾക്കും മുൻഗണന നൽകണമെന്ന് ഗവർണർ

Date:

തിരുവനന്തപുരം: അർബുദത്തെ ചെറുക്കുന്നതിനായി പ്രതിരോധ ചികിത്സ, ജീവിതശൈലി മാറ്റങ്ങൾ, പ്രാദേശിക ആവശ്യങ്ങൾക്കനുസൃതമായ ഗവേഷണം എന്നിവയ്ക്ക് ഊന്നൽ നൽകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന ഗ്ലോബൽ സമ്മിറ്റ് ഓൺ പ്രിവന്റീവ് ഓങ്കോളജി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, സമ്മിറ്റ് ചെയർമാൻ ഡോ. എം.വി. പിള്ള, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പണ്ഡിറ്റ് ദീനദയാൽ സർവ്വകലാശാല വി.സി പ്രൊ.ഡോ. എസ് സുന്ദർ മനോഹര്‍, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം തുടങ്ങിയ പ്രമുഖർ വേദിയിൽ സന്നിഹിതരായിരുന്നു.

ആർ.കെ. ലക്ഷ്മണന്റെ പ്രശസ്തമായ കാർട്ടൂൺ ഉദാഹരണമായി കാണിച്ച്, വിദേശത്തേക്ക് കുടിയേറുന്ന പഴയ മനോഭാവത്തിൽ നിന്ന് മാറി രാജ്യത്ത് തന്നെ സേവനം അനുഷ്ഠിക്കാൻ പുതിയ തലമുറയിലെ ഡോക്ടർമാർ തയ്യാറാകുന്നത് ശുഭകരമാണെന്ന് ഗവർണർ നിരീക്ഷിച്ചു. ആധുനിക ജീവിതശൈലി ആരോഗ്യത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന് സംസാരിച്ച കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറും സ്വസ്തി ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് അംഗവുമായ ഡോ. മോഹനൻ കുന്നുമ്മൽ, ക്യാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധം ഇല്ലായ്മയും ചികിത്സാ ചെലവിനെക്കുറിച്ചുള്ള ഭയവും രോഗനിർണ്ണയം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. താലൂക്ക് ആശുപത്രികൾ വഴി ചികിത്സാ സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തെ പ്രിവന്റീവ് ഓങ്കോളജിയുടെ മാതൃകയാക്കി മാറ്റുകയാണ് സ്വസ്തി ഫൗണ്ടേഷന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഉയർന്നുവരുന്ന ജീവിതശൈലീ രോഗങ്ങളുടെയും സ്തനാർബുദത്തിന്റെയും പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് ഒരു ഉന്നത നിലവാരമുള്ള പ്രിവന്റീവ് ഓങ്കോളജി സെന്റർ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമ്മിറ്റ് ചെയർമാൻ ഡോ. എം.വി. പിള്ള തന്റെ പ്രസംഗത്തിൽ ഉന്നയിച്ചു. സർക്കാർ ആശുപത്രികളിലെ തിരക്ക് കാരണം പ്രതിരോധ നടപടികൾക്ക് മതിയായ സമയം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി സ്ഥാപിക്കുന്നതിന് ഗവർണറുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. പൊതു-സ്വകാര്യ-പ്രവാസി പങ്കാളിത്തത്തോടെ ഗവേഷണവും ചികിത്സയും ഏകോപിപ്പിച്ച് കേരളത്തെ ഒരു ഗ്ലോബൽ ഹബ്ബാക്കി മാറ്റാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മയോ ക്ലിനിക് റീജിയണൽ പ്രസിഡന്റ് ഡോ. പ്രതിഭാ വർക്കി, ഡോ. കാർത്തിക് ഘോഷ്, തിരുവനന്തപുരം എം.പി ഡോ. ശശി തരൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സ്വസ്തി ഫൗണ്ടേഷനും ഹാൻസ് ഫൗണ്ടേഷൻ ലൈഫും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന ഉച്ചകോടിയിൽ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ഫ്ലമി എബ്രഹാം നേതൃത്വം നൽകി. ‘ക്യാൻസർ സേഫ് കേരള’ പദ്ധതിയുടെ ഭാഗമായി ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്ക്രീനിംഗ്, നേരത്തെയുള്ള രോഗനിർണ്ണയം, ഡിജിറ്റൽ ഹെൽത്ത് ഇന്നൊവേഷനുകൾ തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp