
കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ് പ്ലാന്റിലെ വാതക ചോർച്ചയിൽ തൊഴിലാളി കുഴഞ്ഞ് വീണു. ഇന്നലെ വൈകുന്നേരം 6:30 ഓടെയാണ് സംഭവം. വാൽവ് തുറക്കുന്നതിനിടയിൽ ഉണ്ടായ അശ്രദ്ധയാണ് ഈ അപകടത്തിന് കാരണമായത്. അമോണിയ പ്ലാന്റിലെ വാൽവ് സാധാരണ അളവിലും കൂടുതൽ തുറന്നുപോയതിനെ തുടർന്ന് വാതകം അതിശക്തമായി പുറത്തേക്ക് പ്രവഹിക്കുകയായിരുന്നു. പ്ലാന്റിലെ ഓപ്പറേറ്ററായ അസം സ്വദേശിയായ അതിഥി തൊഴിലാളിയുടെ മുഖത്തേക്കാണ് വാതകം നേരിട്ട് അടിച്ചുകയറിയത്. വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ഇയാൾക്ക് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. എന്നാൽ, അപകടം മനസ്സിലാക്കിയ ഉടൻ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ചും ഇയാൾ സാഹസികമായി പൈപ്പ് ഒരുവിധത്തിൽ അടച്ചുപൂട്ടി. തൊഴിലാളിയുടെ ഈ സമയോചിതമായ ഇടപെടൽ കാരണമാണ് പ്രദേശത്ത് വൻ ദുരന്തം ഒഴിവായത്. അപകടം നടന്നയുടൻ പ്ലാന്റിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാർ പുറത്തേക്ക് ഓടിമാറുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. കഴക്കൂട്ടം ഭാഗത്തുനിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി വാൽവ് പൂർണ്ണമായും അടച്ച് പ്രദേശം സുരക്ഷിതമാക്കി. ഭാഗ്യവശാൽ മറ്റ് വലിയ അപകടങ്ങളോ നാശനഷ്ടങ്ങളോ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. വാതകം ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച അതിഥി തൊഴിലാളിയെ ഉടൻ തന്നെ മെഡിക്കൽകൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് ആവശ്യമായ പ്രാഥമിക ചികിത്സകൾ നൽകിയിട്ടുണ്ടെന്നും നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മീൻ സൂക്ഷിക്കുന്നതിനും സംസ്കരിക്കുന്നതിനുമായി ചാന്നാങ്കരയിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന പ്ലാന്റിലാണ് ഈ അപകടം സംഭവിച്ചത്.







