
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു. സംഭവത്തിൽ 17 കാരനെയും ബസ് കണ്ടക്ടറെയും പോലീസ് പിടികൂടി. 17കാരനായ പ്ലസ് ടു വിദ്യാർത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖിൽ(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഖിൽ പരവൂർ- ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടർ ആണ്.
13ഉം 17ഉം വയസുള്ള പെൺകുട്ടികളാണ് 2023 മുതൽ പീഡനത്തിനിരയായത്. പ്രണയം നടിച്ചായിരുന്നു പ്രതികൾ പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത്. പെൺകുട്ടിയുടെ സഹപാഠിയാണ് പിടിയിലായ 17 കാരനായ പ്ലസ് ടു വിദ്യാർഥി. ഇവർ പോകുന്ന ബസിലെ സ്ഥിരം കണ്ടക്ടരാണ് പിടിയിലായ അഖിൽ. സഹോദരിമാരായ പെൺകുട്ടികളെയും 17കാരനെയും ബസിൽ വെച്ചാണ് കണ്ടക്ടർ അഖിൽ പരിചയത്തിലാകുന്നത്.
ഇവരുമായി ചങ്ങാത്തം കൂടിയശേഷം അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. 2023 മുതൽ 17 കാരിയായ പെൺകുട്ടിയെ പ്രതികളിലൊരാളായ സഹപാഠികൂടിയായ 17കാരൻ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 17 കാരനെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജുവനയിൽ ഹോമിലേക്ക് മാറ്റുകയും അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.


