
ഡൽഹി: ഡൽഹി ഹൈകകോടതി ജഡ്‌ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയില്‍ തീ പിടുത്തം. തീ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്‌സ് കണ്ടെടുത്തത് കണക്കിൽപ്പെടാത്ത പണം. തീപ്പിടിത്തത്തെ തുടർന്ന് ജഡ്ജിയുടെ വീട്ടിലെത്തിയ ഫയർ ഫോഴ്‌സ് അംഗങ്ങളും പൊലീസും തീപ്പിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനിടെയാണ് ഒരു മുറിയിൽനിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. 2014 ലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ അലഹബാദ് ഹൈക്കോടതി ജഡ്ജിയാവുന്നത്. 2021 ൽ ഡൽഹി ഹൈകോടതിയിലേക്ക് മാറുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീടിനു തീ പിടിക്കുന്ന സമയം ജഡ്‌ജി സ്ഥലത്തുണ്ടായിരിക്കുന്നില്ല. തുടർന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണയ്ക്കുകയും അതിനു ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുന്നതിനിടെയാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് നോട്ട് കെട്ടുകള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ഇവർ കൂടെയുണ്ടായിരുന്ന പോലീസിനെ വിവരമറിയിക്കുകയും ഇവർ ഉന്നത അധികാരികളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്‍ദേശം നല്‍കി. എന്നാല്‍ ഇത്തരം നടപടി ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് നേരെ വിരല്‍ ചൂണ്ടുമെന്ന് ചൂണ്ടിക്കാട്ടിയ ചില കൊളീജ്യം അംഗങ്ങള്‍ ജസ്റ്റിസ് വര്‍മയുടെ രാജി എഴുതി വാങ്ങണമെന്നാണ് ആവശ്യപ്പെട്ടത്.


