

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കരാറുകാരന്‍ സതീശന്‍ മരിച്ചു. 46 വയസ്സായിരുന്നു. ശരീരത്തിന്റെ 90 ശതമാനത്തിലേറെ പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു സതീശന്‍. വെള്ളിയാഴ്ച സതീശന്റെ മരണം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
പരിചയസമ്പന്നനായ വെടിക്കെട്ട് വിദഗ്ധനാണ് സതീശന്‍. 2024-ല്‍ പാറമേക്കാവിനും തിരുവമ്പാടിക്കുമായി തൃശ്ശൂര്‍ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകള്‍ ചെയ്ത് കൈവഴക്കമുണ്ട്. നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിനും നേതൃത്വം നല്‍കിയതും സതീശന്റെ മണി ഫയര്‍വര്‍ക്‌സാണ്.
പിതാവ് മണിപാപ്പന്റെ പാത പിന്തുടര്‍ന്നാണ് സതീശന്‍ വെടിക്കെട്ട് രംഗത്തേക്കു വന്നത്. വര്‍ഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസന്‍സിയായിരുന്നു മണിപാപ്പന്‍ അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് സതീശന്‍ വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്. തൃശൂരിലും മറ്റ് പ്രദേശങ്ങളിലും പ്രധാന പൂരങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന വ്യക്തി കൂടിയാണ് സതീശന്‍. മണി ഫയര്‍വര്‍ക്‌സ് എന്ന പേരിലാണ് വെടിക്കെട്ട് നിര്‍മാണശാലയുടെ ലൈസന്‍സ്.










