
കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ ദേവീ ക്ഷേത്രക്കുളത്തിന്റെയും കണിയാപുരം നമ്പ്യാർക്കുളത്തിന്റെയും സംരക്ഷണം, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അർച്ചനയുടെ സമയോചിതമായ ഇടപെടലിലൂടെ യാഥാർത്ഥ്യത്തിലേക്ക്. അർച്ചന മന്ത്രി കെ. മുരളീധരന് നൽകിയ നിവേദനത്തെ തുടർന്ന് നാശോന്മുഖമായ നിലയിലുള്ള തോന്നൽ ഇരുകുളങ്ങളും വൻതുക ചെലവഴിച്ച് പുനരുദ്ധരിച്ച് സംരക്ഷിക്കുന്നതിനുള്ള നടപടികൾ ദേവസ്വം വകുപ്പ് അടിയന്തരമായി ആരംഭിച്ചു. നിവേദനം ലഭിച്ച ഉടൻ തന്നെ മന്ത്രി കെ. മുരളീധരൻ ദേവസ്വം വകുപ്പിനോട് വിഷയത്തിൽ അടിയന്തര ഇടപെടലിന് ഓർഡർ നൽകി. തുടർന്ന്, പദ്ധതിക്കായി എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തുകയും രണ്ടു ദിവസത്തിനകം എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഒരു കുളത്തിന് 20 ലക്ഷം രൂപ വീതം പദ്ധതിക്കായി അനുവദിക്കുമെന്നാണ് ഉറപ്പ് ലഭിച്ചിട്ടുള്ളത്. പഞ്ചായത്തംഗങ്ങളായ അക്ബർ കടവിൽ, സീനാ രാജൻ, നൗഫ സജീർ, കോൺഗ്രസ് നേതാവ് അഡ്വ:എം. മുനീർ എന്നിവരും നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.







