
എറണാകുളം: ഏറണാകുളം പറവൂര്‍ കേന്ദ്രീകരിച്ച് വൻതോതില്‍ കഞ്ചാവ് എത്തിച്ച് ഇടനിലക്കരിലൂടെ സ്കൂള്‍-കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതായ രഹസ്യ വിവരത്തെ തുടർന്ന്, പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയും പാർട്ടിയും ഷാഡോ ടീമിനെ ഉപയോഗിച്ച് ദീർഘനാളായി നടത്തിയ അന്വേഷണത്തിനൊടുവില്‍ പറവൂർ സ്വദേശികളായ ജോസ് , ജയ എന്നിവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും 21.200 കിലോഗ്രാം കഞ്ചാവും, മൂന്ന് മൊബൈൽ ഫോണും തൊണ്ടിയായി കണ്ടെടുത്തു.
ജോസിനെ ഒന്നാം പ്രതിയായും ഭാര്യ ജയയെ രണ്ടാം പ്രതിയായും ജോസിന്റെ വീട്ടിൽ മേല്പറത്ത കഞ്ചാവ് കൈകാര്യം ചെയ്യുകയായിരുന്ന മുവാറ്റുപുഴ സ്വദേശിയായ ജഗൻ ബൈജുവിനെ മൂന്നാം പ്രതിയായും അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന വെളുത്ത i20 വാഹനം ഓടിച്ച ഷെഫീഖിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കേസിലെ മൂന്നാംപ്രതി കഞ്ചാവ് കടത്തലിനുപയോഗിച്ച KL:17 V 78 43 നമ്പർ ടൂവീലർ തൊണ്ടിയായി എടുത്തിട്ടുണ്ട്.
കൂടാതെ ഇന്നേ ദിവസം, പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ M. സുരേഷും പാർട്ടിയും പാലക്കാട് RPF/CIB ടീമും ചേർന്ന് പാലക്കാട് ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ വച്ച് നടത്തിയ ട്രെയിൻ പരിശോധനയിൽ 9.3 കിലോ കഞ്ചാവും, എക്സൈസ് ഇൻസ്പെക്ടർ എൻ രാജേഷിന്റെ നേതൃത്വത്തിലുള്ള പാലക്കാട് റെയിഞ്ച് പാർട്ടിയും പാലക്കാട് RPF-CIB പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 12626 നമ്പർ കേരള എക്സ്പ്രസ് ട്രെയിനിൽ നിന്നും 6.4 കിലോഗ്രാം കഞ്ചാവും ആളില്ലാത്ത നിലയിൽ കണ്ടെത്തി.







