
തിരുവനന്തപുരം: ഇരുപത്തിമൂന്ന് ശതമാനത്തിലേറെ ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള നാട്ടിൽ നിന്ന് വരുന്ന തനിക്ക് സിനിമ രാഷ്ട്രീയപ്രതികരണത്തിനുള്ള ഉപാധിയായെന്നു പ്രശസ്ത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗെ. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം കണ്ടാണ് താൻ വളർന്നത് .
അതിനാൽ പ്രതികരണം പ്രകടിപ്പിക്കാനുള്ള മാധ്യമമായാണ് ചലച്ചിത്രനിർമ്മാണത്തെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു . രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന മാസ്റ്റർ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരുഷൻമാരെക്കാൾ വികാരങ്ങൾ പ്രകടിപ്പിച്ച് അഭിനയിക്കുന്നതിൽ സ്ത്രീകളാണ് മുന്നിൽ. പുരുഷൻമാർ ‘മാച്ചോ’ കഥാപാത്രങ്ങളായി ചിത്രീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ബാലതാരങ്ങളെ അഭിനേതാക്കളായി പരിഗണിച്ച് കൃത്യമായ മാർഗനിർദേശമാണ് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അക്കാഡമി ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി പങ്കെടുത്തു.







