spot_imgspot_img

എൻഡോസൾഫാൻ-സീരിയൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി പ്രേംകുമാർ

Date:

തിരുവനന്തപുരം: എൻഡോസൾഫാൻ-സീരിയൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. താനൊരു സീരിയൽ വിരുദ്ധനല്ലെന്നും സീരിയലുകൾ നിരോധിക്കണം എന്നല്ല പറഞ്ഞതെന്നും പ്രേംകുമാർ പറഞ്ഞു. മലയാള ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മക്ക് മറുപടിയുമായിട്ടാണ് അദ്ദേഹം രംഗത്തെത്തിയത്.

സീരിയലുകളുമായി ബന്ധപ്പെട്ട് പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രേം കുമാ‍ർ‌ പറഞ്ഞു. തുറന്ന കത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സദുദ്ദേശത്തോടെ താൻ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനക്കപ്പെട്ടത്. താൻകുടി അംഗമായ ആത്മ എന്ന അഭിനേതാക്കളുടെ സംഘടനയിലെ ഏതെങ്കിലും ഒരംഗത്തിൻ്റെ അഭിനയം മോശമാണെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും പ്രേംകുമാർ പറഞ്ഞു.

എന്നാൽ പുരോഗമന ആശയങ്ങളിലുന്നി മുന്നോട്ട് പോകുന്ന ഒരു സമൂഹത്തെ സ്ത്രീ വിരുദ്ധവും പിന്തിരിപ്പനുമായ ആശയങ്ങൾ പ്രചരിപ്പിച്ച് സാംസ്‌കാരിക പാപ്പരത്തിലേക്ക് നയിക്കരുതെന്നാണ് താൻ പറഞ്ഞതിൻ്റെ സാരം. മാത്രമല്ല പത്തുവർഷം മുമ്പും ഇതേ കാര്യംതന്നെ ഞാൻ പറഞ്ഞിട്ടുള്ളതും മാധ്യമങ്ങളിൽ വന്നിട്ടുള്ളതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കത്തിന്റെ പൂർണ്ണ രൂപം;

പ്രിയപ്പെട്ട ആത്മ കുടുംബാംഗങ്ങളേ,

നിങ്ങൾ എനിക്ക് ഒരു തുറന്ന കത്ത് അയച്ചത് മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. ഈയിടെ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സീരിയലുകളുടെ സെൻസറിങുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പത്തു വർഷങ്ങൾക്കുമുമ്പ് ഇതുസംബന്ധിച്ച് ഞാൻ പറഞ്ഞ എൻ്റെ നിലപാട് ആവർ ത്തിക്കേണ്ടിവന്നു. സദുദ്ദേശത്തോടെ ഞാൻ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനക്കപ്പെട്ടത്. ഞാൻകുടി അംഗമായ ആത്മ എന്ന അഭിനേതാക്കളുടെ സംഘട നയിലെ ഏതെങ്കിലും ഒരംഗത്തിൻ്റെ അഭിനയം മോശമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ഈ മേഖലയേയോ ഏതെങ്കിലും സംഘടനയേയോ ഒന്നും ഞാൻ അവഹേളിച്ചിട്ടില്ല. ഞാൻ ഉന്നയിച്ച വിഷയത്തിൽ അഭിനേതാക്കൾക്ക് ഒരു റോളും ഇല്ലാ എന്നിരിക്കെ അപചയ ങ്ങളുടെ മുഴുവൻ ഉത്തരവാദിത്വം തങ്ങൾക്കാണെന്ന് സമ്മതിക്കുംവിധം പ്രാസ്തവനയു മായി അഭിനേതാക്കളുടെ സംഘടനയായ ആത്മ രംഗത്ത് വന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഞാൻ എന്താണ് പറഞ്ഞെതെന്നും വിമർശനം എന്തിനേക്കുറിച്ചായി രുന്നുവെന്നും ആദ്യം അറിയണമായിരുന്നു. കാളപെറ്റു എന്ന് കേട്ടാലുടൻ കയറെടുക്ക രുത്. ഇപ്പോൾ ഈ മറുപടിയെങ്കിലും പൂർണ്ണമായി നിങ്ങൾ വായിക്കാനും ക്ഷമയോടെ മനസ്സിലാക്കാനും തയ്യാറാകണം.

“ചില” സിനിമകൾ, “ചില” സീരിയലുകൾ, “ചില” സാഹിത്യകൃതികൾ, “ചില” നാടകങ്ങൾ, “ചില” ടെലിവിഷൻ പരിപാടികൾ, തുടങ്ങി പലതും സാംസ്‌കാരിക വിഷം വമിപ്പിക്കുന്നുവെന്ന് പൊതുവായി സൂചിപ്പിക്കുകയാണുണ്ടായത്. ടെലിവിഷൻപോലെ പൊതുഇടങ്ങളിൽ വിനിമയം ചെയ്യുന്ന “ചില” പരിപാടികൾ നമ്മുടെ ഭാഷയെ, സംസ് കാരത്തെ, ശ്രേഷ്ഠമായ പൈതൃകത്തെ മുറിപ്പെടുത്തുന്നതും ജീവിതപരിസരങ്ങളെ മലീമസമാക്കുന്നതും മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്നതുമാണ്. ഇത്തരം ടെലിവി ഷൻ കാഴ്ചകളുടെ മുന്നിൽ ജനിച്ചു വളർന്ന് ജീവിക്കുന്ന വർത്തമാനകാലത്തെ അണു കുടുംബങ്ങളിലെ കുഞ്ഞുങ്ങൾ ജീവിത ചിത്രീകരണങ്ങളുടെ ഈ കാഴ്‌ചയുടെ ശീലങ്ങ ളിൽ നിന്ന് ഇതാണ് ജീവിതം, ഇങ്ങനെയാണ് ജീവിതം ഇങ്ങനെയാണ് ബന്ധങ്ങൾ. ഇതാണ് ശരി എന്ന് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്, സമീപനം ഒക്കെ രൂപപ്പെ ടുത്തുന്നു. അങ്ങനെയുള്ള ഭാവി തലമുറയെക്കുറിച്ചുള്ള ആശങ്കകളാണ് ഞാൻ പങ്കുവെ ച്ചത്. കലയുടെ പേരിൽ വരുന്ന അത്തരം വ്യാജനിർമിതികൾ-പ്രത്യേകിച്ചും കുടുംബ സദസ്സുകളിലേയ്ക്ക് കടന്നുവരുന്ന ചില പരിപാടികൾ എൻഡോസൾഫാനെപ്പോലെ അപകടകരമാണെന്നാണ് ഞാൻ പറഞ്ഞത്. എൻഡോസൾഫാൻ തലമുറകളിൽ “ജനിതകവൈകല്യ”മാണുണ്ടാക്കുന്നത്. പക്ഷേ ഇത് മനുഷ്യരുടെ ബുദ്ധിയെ, ചിന്തയെ, ഭാവനയെ ഒക്കെ വികലമാക്കുന്ന “മാനസികവൈകല്യ “മാണുണ്ടാക്കുക.

കല കൈകാര്യം ചെയ്യുന്നത് ഒരു ജനസമൂഹത്തെയാണ്. കലാസ്യഷ്ടികൾ, കലാ പ്രവർത്തനം-ഒന്ന് പാളിപ്പോയാൽ വലിയൊരു ജനതയെ അത് അപചയത്തിലേക്ക് നയിക്കും. ആ തിരിച്ചറിവും ഉത്തരവാദിത്തവും കല കൈകാര്യം ചെയ്യുന്നവർക്കു ണ്ടാകണം. കലയിലൂടെ തെറ്റായ സന്ദേശം സമുഹത്തിന് നൽകാൻ പാടില്ല. കല മനുഷ്യന്റെ പക്ഷത്ത് നിൽക്കുന്നതാകണം. മനുഷ്യനെ നന്മയിലേയ്ക്കും ശരിയി ലേയ്ക്കും നയിക്കുന്നതാവണം. കല കേവലം വിനോദ ഉപാധി മാത്രമല്ല. അത് സാമൂഹ്യ പരിവർത്തന ഉപാധിയായികൂടി മാറുമ്പോഴാണ് കലയുടെ ദൈത്യം പൂർണ്ണമാ കുന്നത്. അത്തരം കലാപ്രവർത്തനങ്ങളിലൂടെയൊക്കെ നവോത്ഥാനം ഉണ്ടായി രൂപപ്പെ ട്ടതാണ് ആധുനിക കേരളം.

പുരോഗമന ആശയങ്ങളിലുന്നി മുന്നോട്ട് പോകുന്ന ഒരു സമൂഹത്തെ സ്ത്രീ വിരുദ്ധവും പിന്തിരിപ്പനുമായ ആശയങ്ങൾ പ്രചരിപ്പിച്ച് സാംസ്‌കാരിക പാപ്പരത്തിലേക്ക് നയിക്കരുതെന്നാണ് ഞാൻ പറഞ്ഞതിൻ്റെ സാരം. ഇത് ഞാൻ പൊതുവായാണ് പറഞ്ഞത്. പക്ഷേ, ടെലിവിഷൻ സീരിയലുകളിലേക്ക് മാത്രമാണ് ചർച്ച കേന്ദ്രീകരിച്ചത്. പത്തുവർഷം മുമ്പും ഇതേ കാര്യംതന്നെ ഞാൻ പറഞ്ഞിട്ടുള്ളതും മാധ്യമങ്ങളിൽ വന്നിട്ടുള്ളതുമാണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച “ദൈവത്തിൻ്റെ അവകാശികൾ” എന്ന എന്റെ പുസ്‌തകത്തിലും ഈ വിഷയം ഒരു ലേഖനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 ൽ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായി ഞാൻ നിയമിതനായ സമയത്ത് മാധ്യമസുഹൃത്തുക്കൾ ഇക്കാര്യം ചോദിച്ചപ്പോഴും ഇതേ മറുപടിതന്നെയാണ് ഞാൻ പറഞ്ഞത്. അന്ന് ആത്മ പ്രതിഷേധം അറിയിക്കുകയും പിന്നീട് നടന്ന ആത്മയുടെ ജനറൽബോഡി മീറ്റിങ്ങിൽ എൻ്റെ നിലപാട് ഞാൻ നേരിട്ട് വിശദീകരി ക്കുകയും ചെയ്തിരുന്നു. അന്ന് വേദിയിൽ ഉണ്ടായിരുന്ന പ്രിയപ്പെട്ട ശ്രീ.ഗണേഷ്‌കുമാർ ഞാൻ പറഞ്ഞ കാര്യങ്ങളിൽ വസ്‌തുതയുണ്ടെന്നും അത് പരിശോധിക്കപ്പെടേണ്ടതാ ണെന്ന് പറഞ്ഞതും ആ മീറ്റിംഗിൽ പങ്കെടുത്ത നിങ്ങൾ മറന്നുകാണാനിടയില്ല.

അന്ന് പറഞ്ഞ അതേ നിലപാടാണ് ഇപ്പോഴും ഞാൻ ആവർത്തിച്ചത്. പത്തു വർഷമായി ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ വിഷയത്തിൽ ആത്മയുടെ ഭാഗത്തു നിന്ന് ഒരു ചർച്ചയോ, ഏന്തെങ്കിലും ഇടപെടലോ ഇതുവരെ ഉണ്ടായിട്ടില്ല. പകരം ഞാൻ എന്തു ചെയ്തു എന്നാണ് ആത്മയുടെ ചോദ്യം. ഞാൻ ഈ അപചയത്തെക്കുറിച്ച് പറയുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ. നിങ്ങൾക്ക് ഇതിനെക്കുറിച്ച് തികഞ്ഞ ബോധ്യമു ണ്ടായിട്ടും ഒന്നു പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്നത് പോട്ടെ എന്നെ അത് പറയാൻ പോലും അനുവദിക്കുന്നില്ലല്ലോ. എന്നിട്ടാണ് ഞാൻ എന്തു ചെയ്‌തു എന്ന് ചോദി ക്കുന്നത്. മരുഭൂമിയിൽ നിന്ന് ഇക്കാര്യം ഞാൻ ഉറക്കെ വിളിച്ച് പറയുന്നത്. ഈ കുടുംബത്തെ സ്നേഹിക്കുന്ന കുടുംബത്തോട് ഉത്തരവാദിത്തമുള്ള ഒരംഗമെന്ന നിലയിൽ ആരോഗ്യകരമായ മാറ്റം ഈ മേഖലയിലുണ്ടാകണമെന്ന നല്ല ഉദ്ദേശത്തോടെ മാത്രമാണ്. എനിക്ക് ശരിയെന്നും സത്യമെന്നും ഉത്തമബോധ്യമുള്ളത് ഇനിയും ഉറക്കെ പറഞ്ഞുകൊണ്ട് ഇരിക്കും. ഉറച്ച ബോധ്യങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ടാണ് ഞാൻ പറയുന്നത്. എൻ്റെ ആ നിലപാടുകളിൽ ഇതുവരെ മാറ്റം വന്നിട്ടില്ല. ഇനി മാറ്റം ഉണ്ടാവുകയുമില്ല.

വർഷങ്ങളായി ഞാനിത് പറഞ്ഞുകൊണ്ടേ ഇരുന്നിട്ടും അതുമൂലം ആരുടെയും അന്നം മുടങ്ങിയതായിട്ട് എനിക്കറിയില്ല. ആരുടെയെങ്കിലും അന്നം മുടക്കുകയെന്നത് എന്റെ ലക്ഷ്യവുമല്ല. ഇക്കാര്യം നിരന്തരം പറഞ്ഞതിനാൽ എൻ്റെ അന്നം മുടങ്ങി യെന്നതാണ് യാഥാർത്ഥ്യം. ആ നഷ്‌ടം സ്വയം സഹിച്ചുകൊണ്ടും ഞാനിത് പറയുന്നത് ഞാൻ ജീവിക്കുന്ന ഈ സമൂഹത്തോടും ഞാൻ കൂടി ഉൾപ്പെട്ട ഈ മേഖലയോടുമുള്ള തികഞ്ഞ പ്രതിബദ്ധതയും ആത്മാർത്ഥതയും കൊണ്ട് തന്നെയാണ്. ഞാൻ അന്നം മുടക്കുന്നുവെന്ന് എന്നെ വ്യക്തിപരമായി ആക്ഷേപിക്കാനും തേജോവധം ചെയ്യാനും ശ്രമിക്കുന്നവർ ഒപ്പമുള്ള അംഗങ്ങൾക്കെല്ലാം അന്നം കിട്ടാനുള്ള അവസരങ്ങൾ ലഭിക്കു ന്നുണ്ടോ എന്ന് അന്വേഷിക്കണം.

ഉചിതമായ തിരുത്തലുകൾക്കും മാറ്റങ്ങൾക്കും തയ്യാറാകാതെ പഴയകാല ബ്ളാക്ക് ആന്റ് വൈറ്റ് സിനിമകൾ പോലും എന്നോ ഉപേക്ഷിച്ച, പരിഷ്കൃതസമൂഹ ത്തിന് നേരെ കൊഞ്ഞനംകുത്തുന്ന പ്രമേയങ്ങളും ഉള്ളടക്കങ്ങളുമായി ഇതേ രീതിയിൽ മുന്നോട്ട് പോയാൽ എപ്പോഴും പ്രേക്ഷക സമൂഹം ഒപ്പമുണ്ടായെന്ന് വരില്ല. ആ പൊതുസമൂഹം ഇത്തരം പരിപാടികൾ നിരാകരിച്ചാൽ അപ്പോഴാകും ശരിക്കും അന്നം മുട്ടുക. അത് നമ്മൾ തിരിച്ചറിയണം.

ആയിരക്കണക്കിന് മനുഷ്യരുടെ ഉപജീവനമാർഗ്ഗമാണിത്. അവരുടെ ജീവിതവും ജീവിതസുരക്ഷിതത്വവും നാം ഉറപ്പുവരുത്തേണ്ടതുണ്ട്. അതിന് കാതലായ മാറ്റം ഈ മേഖയിൽ ഉണ്ടാകണം. ക്രിയാരമകമായ വിമർശനങ്ങളെയും നിർദ്ദേശങ്ങളെയും അഭി പ്രായങ്ങളെയുമൊക്കെ അതിന്റെ ശരിയായ അർത്ഥവും ഉദ്ദേശശുദ്ധിയുമൊന്നും മനസ്സി ലാക്കാതെ പുച്ഛിച്ച് തള്ളുകയും അത് ഉയർത്തുന്നവരെ വ്യക്തിപരമായി അധിക്ഷേപി ക്കുകയും ശത്രുവായി കാണുകയും ചെയ്യുന്നത് ഉത്തരവാദിത്വമുള്ള ഒരു സംഘടനക്ക് ഭൂഷണമല്ല. ഗംഭീരമായ സൃഷ്‌ടികളൊരുക്കാൻ കഴിവുള്ള മികച്ച സംവിധായകരും നിർമ്മാതക്കളും സാങ്കതിക വിദഗ്‌ധരും ഏറ്റവും മികച്ച അഭിനേതാക്കളുമെല്ലാം ഒട്ടനവ ധിയുണ്ട് ഈ മേഖയിൽ, അപ്പോൾ പ്രതിഭാ ദാരിദ്ര്യമല്ല ഇവിടെ പ്രശ്നം. ആ പ്രതിഭ കൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുകയും അവർക്ക് പലവിട്ടുവീഴ്ച്ചകൾക്കും വിധേ യരാകേണ്ടിവരുന്നു എന്നുള്ളതുമാണ് ശരിയായ പ്രശ്നം.

ജനങ്ങളുടെ കൈയടി കിട്ടാനുദ്ദേശിച്ചാണ് ഞാനിത് പറഞ്ഞെതെന്നാണ് നിങ്ങൾ ആരോപിക്കുന്നത്. അപ്പോൾ കൈയടി കിട്ടുമെന്ന് നിങ്ങൾ തന്നെ സമ്മതി ക്കുന്നു. ഞാൻ പറഞ്ഞതിലെന്തോ വസ്‌തുതകൾ ഉണ്ടെന്നാണ് അത് അർത്ഥ മാക്കുന്നത്. ബൗദ്ധികവും സാംസ്ക്‌കാരികവുമായ ഔന്നത്യമുള്ള മലയാളി സമൂഹം എന്തിനും ഏതിനും വെറുതെ കൈയടിക്കുമെന്ന് ആരും കരുതരുത്. എന്റെ അഭിപ്രായ ങ്ങളെയും നിലപാടുകളെയും കുറിച്ച് പ്രേക്ഷകരുടെ ഒരു ഹിതപരിശോധന നടത്താൻ ആത്മ തയ്യാറുണ്ടോ? തീർച്ചയായും തയ്യാറാകണം. അപ്പോൾ കാര്യങ്ങൾ കൂടുതൽ ബോധ്യമാകും. ഈ മേഖലയുടെ നവീകരണവും ഉന്നമനവും ഉറപ്പുവരുത്തികൊണ്ട് ആരുടെയും അന്നം മുട്ടാതിരിക്കാനുള്ള പ്രവർത്തനങ്ങളുമായി നിങ്ങളോടൊപ്പം ഏതറ്റം വരെയും പോകാൻ ഞാൻ തയ്യാറാണ്. ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായി ഞാൻ നിയമിതനായിട്ട് ഇപ്പോൾ രണ്ടു വർഷം ആകുന്നു (ആത്മയുടെ കത്തിൽ പറഞ്ഞതുപോലെ നാല് വർഷ മല്ല, രണ്ടു വർഷം). ചെയർമാൻ്റെ ചുമതല ലഭിച്ചിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു.

ഈക്കാലയളവിൽ സിനിമാനയരൂപീകരണവുമായി ബന്ധപ്പെട്ട് ശ്രീ.ഷാജി എൻ.കരുൺ ചെയർമാനായ ഞാൻ കൂടി അംഗമായ സമിതി ടെലിവിഷൻ മേഖലയിലെ പ്രശ്ന‌ങ്ങളെക്കുറിച്ച് മിക്കവാറും എല്ലാ സംഘടനകളുമായും വ്യക്തികളുമായും ഇതി നോടകം തന്നെ ചർച്ച നടത്തുകയുണ്ടായി. ഇനിയും അത് തുടരും.ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമനിധി അംഗത്വത്തിനുള്ള ശുപാർ ശയും ചികിൽസാസഹായവും ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്ന് നിലവിൽ നൽകുന്നുണ്ട്.

ഇപ്പോൾ നൽകുന്ന ചികിത്സാസഹായത്തിൻ്റെ പരിധി ഉയർത്താൻ ഞാൻ തന്നെ മുന്നിൽ നിന്ന് അക്കാദമിയിൽ അടുത്തിടെ തീരുമാനമെടുക്കുകയുമുണ്ടായി. പരിമിതികൾക്കുള്ളിലും എനിക്ക് ഇടപെടാൻ പറ്റുന്ന കാര്യങ്ങളിൽ സജീവമായി തന്നെ കൃത്യമായി ഇടപെടുന്നുമുണ്ട്. എല്ലാ കാര്യങ്ങളും നടപടിയെടുത്ത് പരിഹരിക്കാ നുമുള്ള അധികാരമൊന്നും എനിക്കില്ലായെന്ന് നിങ്ങൾക്കും അറിവുള്ളതാണല്ലോ.

ഞാനൊരു സീരിയൽ വിരുദ്ധനല്ല. സീരിയലുകൾ നിരോധിക്കണം എന്നല്ല ഞാൻ പറഞ്ഞത്. ചില സീരിയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള (content) വിമർശന മാണ് ഞാൻ ഉയർത്തിയത്.

പ്രമേയത്തിലും ഉള്ളടക്കത്തിലും ഉചിതമായ മാറ്റങ്ങൾ വേണമെന്ന എൻ്റെ അഭി പ്രായത്തെ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും – അഭിനേതാക്കളായ നിങ്ങൾ പ്രത്യേകിച്ചും സ്വാഗതം ചെയ്യുകയും പൂർണ്ണമായും പിൻതുണക്കുകയും അല്ലേ യഥാർത്ഥത്തിൽ വേണ്ടത്. ഇപ്പോഴത്തെ ഈ അവസ്ഥയിൽ ശരിക്കും നിങ്ങൾ തൃപ്ത മാണോ? ഇത് ഇങ്ങനെ തന്നെ തുടർന്നാൽ മതിയോ? ഒരു മാറ്റവും ഉണ്ടാകണ്ടേ? നിങ്ങ ളിൽ നിരവധിപേർ നേരിട്ടും അല്ലാതെയും ഇക്കാര്യത്തിൽ എനിക്ക് പിന്തുണ അറിയിച്ച തിന് അഭിമാനപൂർവ്വം നന്ദി പറയുന്നു.

ചർച്ചകളിലൂടെയും, സംവാദങ്ങളിലുടെയും ആശയ രൂപീകരണം സാധ്യമാകു ന്നിടത്താണ് ജനാധിപത്യം സൗന്ദര്യപൂർണമാകുന്നത്. ഈ മേഖലയിൽ പ്രവർത്തി ക്കുന്ന എല്ലാവരും, ആത്മ ചൂണ്ടിക്കാട്ടിയതുപോലെ ചാനലുകൾ ഉൾപ്പെടെ എല്ലാവരും ഒന്നിച്ചിരുന്ന് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറാകണം. അത്തരം ക്രിയാത്മകമായ ചർച്ചകൾക്കും സംവാദത്തിനും എപ്പോഴും ഞാൻ തയ്യാറാ ണ്. അത് ഉടൻ തന്നെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരും എന്റെ ശത്രുക്കളല്ല. നിങ്ങൾ ശത്രുപക്ഷത്ത് നിർത്തേണ്ട ഒരാളുമല്ല ഞാൻ. നിങ്ങളെ ആരമാർത്ഥമായി സ്നേഹിക്കുന്ന നിങ്ങളുടെ കുടുംബാംഗം തന്നെയാണ് ഞാൻ. എൻ്റെ അഭിപ്രായങ്ങളും നിലപാടുകളും തികച്ചും സത്യസന്ധമാണ്. ഹൃദയത്തിൽത്തട്ടിയാണ് ഞാനത് പറഞ്ഞത്. ഇനിയും അത് പറയുക തന്നെ ചെയ്യും എന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതുകയും വേണ്ട.

കലയുടെ ധർമ്മത്തെക്കുറിച്ചും കലാസ്വാദനരീതികളെക്കുറിച്ചും രൂപപ്പെട്ടുവന്ന ആശയാടിത്തറയിൽ നിന്നുകൊണ്ടാണ് നമുക്ക് ഉചിതമായ തീരുമാനങ്ങളിലേയ്ക്കും നടപടികളിലേയ്ക്കും എത്തിച്ചേരാനാകൂ. അക്കാര്യം മാത്രമേ ഞാനും ചെയ്തിട്ടുള്ളു. കലയിലൂടെ സംസ്‌കാരരൂപീകരണം സാധ്യമാക്കുന്നതിന് നമുക്കൊരുമിച്ചു പ്രവർത്തി ക്കാം. എല്ലാവരെയും ഉൾക്കൊള്ളാനും ചേർത്ത് പിടിക്കാനുമാണ് ഞാൻ ആഗ്രഹിക്കു ന്നത്. കലാമൂല്യവും വിനോദവും വിജ്‌ഞാനവും ജനപ്രിയതയും എല്ലാം ചേർന്ന നന്മ യുടെയും സ്നേഹത്തിന്റെയും സുഗന്ധം പ്രസരിക്കുന്ന മൂല്യവത്തായ സൃഷ്ട്‌ടികൾ ധാരാളം ഉണ്ടാവട്ടെ അതിൻ്റെ ഭാഗമാകാൻ എല്ലാവർക്കും കഴിയുകയും ചെയ്യട്ടേ.

നിറഞ്ഞ സ്നേഹത്തോടെ എല്ലാവർക്കും നന്മയും ക്ഷേമവും ആശംസിച്ചു കൊണ്ട്

ഹൃദയപൂർവ്വം
പ്രേംകുമാർ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp