
തിരുവനന്തപുരം: ഐ എഫ് എഫ് കെ വേദിയിൽ വൻ സ്വീകാര്യത ലഭിച്ച ‘കാമദേവൻ നക്ഷത്രം കണ്ടു’ ചിത്രത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഐ ഫോണിലാണ് സിനിമ ചിട്രീകരിച്ചിരിക്കുന്നത്. പോണ്ടിച്ചേരി സർവകലാശാലയിലെ നാടക വിദ്യാർഥികൂടിയായ ആദിത്യ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദിത്യയുടെ ആദ്യ ചിത്രം കൂടിയാണിത്. ആദിത്യയും ഇരുപതോളം കൂട്ടുകാരും ചേർന്നാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ദേവൻ, മുകുടി എന്നീ രണ്ട് സുഹൃത്തുക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹൈപ്പർസെക്ഷ്വലായ മനുഷ്യരുടെ ചെയ്തികളെ ചോദ്യം ചെയ്യുന്നതാണു ചിത്രത്തിന്റെ പ്രമേയം. സ്ത്രീ ശരീരത്തെ ഉപഭോഗവസ്തുവായി കാണുന്ന, അവരുടെ വികാരങ്ങൾക്കോ വിചാരങ്ങൾക്കോ വില കൽപ്പിക്കാത്ത രീതികളെ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നു. അന്ധവിശ്വാസം, മാനസിക ആരോഗ്യം, പുരുഷാധിപത്യം തുടങ്ങീ സമൂഹം ചർച്ച ചെയ്യേണ്ട വിഷയങ്ങളും സിനിമയിൽ പ്രമേയങ്ങളാകുന്നു.’
മലയാള സിനിമ ഇന്ന്’എന്ന വിഭാഗത്തിലായിരുന്നു ‘കാമദേവൻ നക്ഷത്രം കണ്ടു’ന്റെ പ്രദർശനം.യുവ സംവിധായകർക്കും കലാകാരന്മാർക്കും സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഐഎഫ്എഫ്കെ വലിയ പങ്കു വഹിക്കുന്നതായി പ്രദർശന ശേഷം ആദിത്യ ബേബി പറഞ്ഞു. മാത്രമല്ല സാമ്പത്തിക ലാഭത്തിനും വരുമാനത്തിനുമപ്പുറം കലയോടുള്ള ഇഷ്ടവും സിനിമ ചെയ്യാനുള്ള ആഗ്രഹവുമായിരുന്നു മനസിലെന്ന് ആദിത്യ പറയുന്നു.
കലാഭവൻ തിയറ്ററിൽ നടന്ന ആദ്യ പ്രദർശനം കാണാൻ ചലച്ചിത്ര പ്രേമികളുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. സിനിമയുടെ അടുത്ത പ്രദർശനം 18ന് രാവിലെ ഒമ്പതിനു കൈരളി തിയേറ്ററിലും 19ന് വൈകിട്ട് ആറിന് ന്യൂ തിയേറ്റർ സ്ക്രീൻ 2ലും നടക്കും.


