
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ രണ്ടിന് തുറക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ സുരക്ഷ, വിദ്യാർത്ഥികളുടെ സുരക്ഷ, പരിസര ശുചീകരണം, ഉച്ചഭക്ഷണം, യാത്രാസുരക്ഷ എന്നിവ കൃത്യമായി നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരണഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടണം. സുരക്ഷ മുൻനിർത്തി സ്‌കൂൾ പരിസരം വൃത്തിയാക്കി അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കണം. ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, പഠനാന്തരീക്ഷവും ഉറപ്പുവരുത്തണം. സ്‌കൂളിനടുത്തുള്ള വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാ ഭിത്തികൾ നിർമ്മിക്കാനും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം. സ്‌കൂളുകളിൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുളള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തണം.
വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്‌കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ എന്നിവയെല്ലാം സ്‌കൂൾ തലത്തിൽ അവലോകനം നടത്തി മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം.
സ്‌കൂളും പരിസരവും ശുചിയാക്കാാനും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും സന്നദ്ധസംഘടനകൾ, കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ, അധ്യാപക-വിദ്യാർത്ഥി-ബഹുജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ശ്രമിക്കണം. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസുകൾ എന്നിവ നിർബന്ധമായും ശുചീകരിച്ച് അണുവിമുക്തമാക്കണം. കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണം. സ്‌കൂൾ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങൾ എന്നിവയും നിർബന്ധമായും അണുവിമുക്തമാക്കണം.
സ്‌കൂളുകൾ ഒരുക്കുന്നത് സംബന്ധിച്ച പ്രവർത്തന പദ്ധതി രുപീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടികൾ പ്രധാനാധ്യാപകർ സ്വീകരിക്കണം. കെ.എസ്.ആർ.ടി.സി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പോലീസ്, കെ.എസ്.ഇ.ബി, എക്‌സൈസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പട്ടിക വർഗ്ഗ വകുപ്പ്, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടപ്പിലാക്കണം.
വനം/തോട്ടം മേഖലകളിൽ കുട്ടികൾ സ്‌കൂളിലേക്ക് സഞ്ചരിക്കുന്ന നടവഴികളിലെ വശങ്ങളിലുള്ള കുറ്റിക്കാടുകൾ വെട്ടി മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ്, വനംവകുപ്പ് എന്നിവരുമായി ചേർന്ന് നടപടികൾ സ്വീകരിക്കണം. വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളിൽ സംരക്ഷണ വേലികൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം.
സ്‌കൂൾ ബസ്സുകളിൽ കയറ്റാവുന്ന വിദ്യാർഥികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്‌നസ് മുതലായവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണം. ബസ് യാത്രയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്യമായ സ്റ്റോപ്പുകളിൽ കുട്ടികൾക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ആവശ്യമായ സമയം നൽകുന്നതിനും കുട്ടികളോട് മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ അധികാരികളുടെ സഹായം തേടണം.
ഓരോ ക്ലാസിലും വിദ്യാർഥികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ വച്ച് തന്നെ നേടി എന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രഗുണമേന്മാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പാക്കാൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. ആവശ്യമായ പിന്തുണ ഉറപ്പാക്കി കുട്ടികളെ പഠനത്തിൽ മുന്നേറാൻ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും സാമൂഹിക മൂല്യങ്ങളും പൗരബോധവും കുട്ടികളിൽ ഉളവാകുന്ന തരത്തിൽ പഠന പ്രവർത്തനങ്ങളെ വിപുലീകരിക്കണം. സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് തയാറാക്കുന്ന മോഡ്യൂളിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തമുള്ള പഠനപ്രവർത്തനങ്ങൾക്ക് ജൂൺ 3 മുതൽ 13 വരെ ഒരു മണിക്കൂർ നീക്കി വയ്ക്കും.
ഹയർ സെക്കന്ററി അക്കാദമിക വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ”കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയിലൂടെ കൗമാരക്കാരിൽ കാണപ്പെടുന്ന അനഭിലഷണീയ പ്രവണതകളായ റാഗിംഗ്, അക്രമവാസന, നശീകരണ പ്രവർത്തനങ്ങൾ, ലഹരി ഉപയോഗം, വാഹന ദുരുപയോഗം തുടങ്ങിയവയ്ക്ക് ശാസ്ത്രീയ മാർഗങ്ങളിലൂടെ ശാശ്വത പരിഹാരം കാണും. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, നിയമാവബോധം എന്നിവയിലും ബോധവൽക്കരണം നൽകും. പദ്ധതിയുടെ ഭാഗമായി, രക്ഷാകർത്താക്കൾക്കും, അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സ്കൂൾ തുറക്കുമ്പോൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


