
കൊച്ചി: തീപിടിച്ച എംവി വാൻഹായ് 503 കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായില്ലെന്ന് റിപ്പോർട്ട്. തീ പടരുകയാണെന്നും നിലവിൽ കപ്പൽ കത്തിയമരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ആകാശത്തുനിന്ന് രാസവസ്തുക്കള്‍ ഇട്ട് തീയണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മാത്രമല്ല കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് അടുക്കാൻ സാധിക്കുന്നില്ലെന്നും കപ്പലിലെ കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നുവെന്ന വിവരവുമാണ് പുറത്തുവരുന്നത്. കപ്പല്‍ കത്തിയമരുന്നത് രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു.
അതേസമയംപ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം താത്കാലികമായി നിര്‍ത്തിവെച്ചു. കപ്പല്‍ നീങ്ങുന്നതും കടലില്‍ കണ്ടെയ്‌നറുകള്‍ ഉള്ളതും ദൗത്യത്തിന് തടസമെന്നാണ് വിവരം.
അപകടത്തിൽപ്പെട്ടവരെ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റവരെല്ലാം നിലവിലുള്ളത് ഐഎൻഎസ് സൂറത്തിലാണ്. ഇവരെ വൈകാതെ മംഗലാപുരത്ത് എത്തിക്കും.
അതേസമയം ചരക്ക് കപ്പലിലുണ്ടായിരുന്ന 18 പേരെ രക്ഷപ്പെടുത്തി. 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. നാലുപേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.


