
കോഴിക്കോട്: കേരള തീരത്തോട് ചേർന്ന് തീപിടിച്ച ചരക്ക് കപ്പലായ വാൻഹായ് 503 ലെ രക്ഷാദൗത്യം ദുഷ്കരമായി തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. ഹൈ പവർ ജെറ്റ് സ്പ്രേകൾ ഉപയോഗിച്ച് കൂളിംഗ് ഉറപ്പാക്കും എന്നാണ് വിവരം. നിലവിൽ ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ച് കപ്പലിനെ നിരീക്ഷിക്കുന്നത് തുടരുകയാണ്.
അതേസമയം കപ്പലില്‍ ആകെ 620 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ തന്നെ 157 കണ്ടെയ്നറുകളിൽ സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവകവും ഖരവുമായ രൂപത്തിലുള്ള വസ്തുക്കളുണ്ടെന്നാണ് വിവരം. കപ്പലിലെ 154 കണ്ടെയ്നറുകളിൽ അസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം.
മാത്രമല്ല തീയണയ്ക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്ന അവസ്ഥയിലാണ്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. അതേസമയം കമ്പനിയുടെ സാൽവേജ് ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കോസ്റ്റ് ഗാര്‌ഡിനും നാവിക സേനയ്ക്കുമൊപ്പം സാൽവേജ് ടീമും രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമായി.
കപ്പൽ കമ്പനിയുടെ സാൽവേജ് മാസ്റ്ററാവും ദൗത്യത്തിന് എത്ര കപ്പലുകൾ ആവശ്യമാണെന്ന് അറിയിക്കും. നിലവിൽ സചേത്, സമുദ്ര പ്രഹരി, അർന്വേഷ്, രാജ് ദൂത്, സമർഥ് എന്നീ 5 കോസ്റ്റ് ഗാർഡ് കപ്പലുകളാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. അഗ്നിശമന ഉപകരണങ്ങളള്ളതും, മലിനീകരണം തടയാൻ ഉള്ള സൗകര്യങ്ങളും ഉള്ളതുമായ കപ്പലുകളാണിവ.


