
പാലക്കാട്: മലയാളികൾക്ക് അഭിമാനമായി ശ്രീഷ രവീന്ദ്രന്‍. എവറസ്റ്റ് കീഴടക്കിയിരിക്കുകയാണ് ഈ യുവതി. എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെ മലയാളി വനിതകൂടിയാണ് ഇവര്‍.
ഷൊര്‍ണൂര്‍ കണയംതിരുത്തിയില്‍ ചാങ്കത്ത് വീട്ടില്‍ സി. രവീന്ദ്രന്റെ മകളാണ് ശ്രീഷ. ഏപ്രില്‍ ആദ്യ വാരത്തിലാണ് ശ്രീഷ എവറസ്റ്റ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. മെയ് 20 രാവിലെ 10.30 ന് ആണ് ഈ വലിയനേട്ടം സ്വന്തമാക്കിയത്.
5,300 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നും 6,900 മീറ്റര്‍ ഉയരമുള്ള ലോബുചെ പര്‍വതം വരെയുള്ള ആദ്യ ഘട്ടം അതിസാഹസമായി ഏപ്രില്‍ 25-ന് പൂര്‍ത്തിയാക്കി. എവറസ്റ്റ് കയറ്റം മേയ് 15-നാണ് തുടങ്ങിയത്. 6,400 മീറ്റര്‍ ഉയരമുള്ള ക്യാമ്പ്-രണ്ടിൽ പിറ്റേദിവസമാണ് എത്തിയത്. തുടർന്ന് ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം പതിനെട്ടാം തീയതി വെറും അഞ്ചരമണിക്കൂര്‍ കൊണ്ട് 7,100 മീറ്റര്‍ ഉയരത്തിലുള്ള ക്യാമ്പ്-മൂന്നിലെത്തി.
19-ന് പുലര്‍ച്ചെ മൂന്നുമണിക്ക് 7,920 മീറ്റര്‍ ഉയരമുള്ള ക്യാമ്പ്-4 ലേക്കും അവിടെനിന്ന് എവറസ്റ്റിന്റെ ഉയരങ്ങളിലേക്കുമുള്ള യാത്ര. അതി ശക്തമായ ഹിമക്കാറ്റില്‍ 11 മണിക്കൂര്‍ നീണ്ട ആ കഠിന യാത്രക്കൊടുവില്‍ മേയ് 20-ന് രാവിലെ 10.30-ന് ശ്രീഷ രവീന്ദ്രൻ എവറസ്റ്റിന്റെ നെറുകയിൽ എത്തി.
ബെംഗളൂരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ശ്രീഷ നര്‍ത്തകി കൂടിയാണ്. ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമാണ് ഇവര്‍. യു.എസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജയറാം നായരാണ് ഭര്‍ത്താവ്. തയ്ക്വാന്‍ഡോ എഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് 12 വയസുകാരന്‍ നിരഞ്ജനാണ് മകന്‍. ജോലിയുടെ തിരക്കുകള്‍ക്കൊപ്പം, ഒരു അമ്മയുടെ ഉത്തരവാദിത്തങ്ങളും, പര്‍വതാരോഹണത്തിന്റെ ആവേശവും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രീഷയ്ക്ക് കഴിയുന്നു.
തന്റെ 15-ാം വയസ്സിലാണ് അച്ഛന്റെ കൈപിടിച്ചു ശ്രീഷ കുന്നുകളും മലകളും കയറിത്തുടങ്ങിയത്. ഇന്ത്യയിലും നേപ്പാളിലുമായി 6,000 മീറ്റര്‍ ഉയരമുള്ള 7 കൊടുമുടികളും, 7,000 മീറ്റര്‍ ഉയരമുള്ള രണ്ട് കൊടുമുടികളും ഉള്‍പ്പെടെ 15-ഓളം ഹിമാലയന്‍ കൊടുമുടികള്‍ ശ്രീഷ കീഴടക്കി. ലോകത്തിലെ ഏറ്റവും വലിയ 15-ഓളം കൊടുമുടികള്‍ കീഴടക്കിയ ഏക മലയാളിയാണ് ശ്രീഷ രവീന്ദ്രന്‍.


