
ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും അവരുടെ പിന്തുണ ലഭിച്ചെന്നും കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ദൗത്യം ഫലംകണ്ടുവെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളിലേക്ക് സര്‍വകക്ഷി സംഘം നടത്തിയ പര്യടനത്തിന് ശേഷമാണ് ശശി തരൂരിന്റെ പ്രതികരണം. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തരൂര്‍ പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.ഒരു ഭാരതീയനായി മാത്രമാണ് താൻ സംസാരിച്ചതെന്നും ഭാരതത്തിന് വേണ്ടി സംസാരിക്കുകയായിരുന്നു തൻ്റെ കടമയെന്നും ആ കടമ പൂർത്തിയാക്കിയെന്നുമാണ് തരൂർ പറഞ്ഞത്.
പാകിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭീകരതയെ ചെറുക്കാനുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയം ബോധ്യപ്പെടുത്താന്‍ സന്ദര്‍ശനം കൊണ്ട് സാധിച്ചു. ലോകത്തിന് ഇപ്പോള്‍ സത്യം അറിയാം എന്നും തരൂര്‍ വ്യക്തമാക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിച്ച് ലോക രാജ്യങ്ങളുടെ പിന്തുണ നേടുന്നതിനായി പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തിയത്.


