
തിരുവനന്തപുരം: തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആറ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യം ഇവരെ ജനറൽ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. സ്കൂളിലെ ഒരു വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
ആറ് വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പ്ലസ് വൺ സയൻസ് ബാച്ചിലെ വിദ്യാർഥികളാണിവരെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ആർ കൃഷ്ണവേണി പറഞ്ഞു. കുട്ടികൾക്ക് സാരമായ ശ്വാസതടസ്സമുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
നാല് ആൺകുട്ടികൾക്കും രണ്ട് പെൺകുട്ടികൾക്കുമാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്. റെഡ് കോപ്പ് എന്ന പെപ്പർ സ്പ്രേ ആണ് ഉപയോഗിച്ചതെന്നാണ് കുട്ടികൾ പറഞ്ഞത്. വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.







