
കൊച്ചി: സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാക്കി തദ്ദേശ തിരഞ്ഞെടുപ്പിനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, പകരം സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇപ്പോൾ കേരളം ഭരിക്കുന്നത് ജനവിരുദ്ധസർക്കാർ ആണെന്നുള്ളത് ജനങ്ങളെ ബോധിപ്പിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമായിക്കഴിഞ്ഞെന്നും ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും വി ഡി സതീശൻ പറഞ്ഞു.
മത്സരത്തിൽ ഒരു പാർട്ടിയെ പോലെ മുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കൂട്ടിച്ചേർത്തു. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും യുഡിഎഫ് മുന്നിലാണെന്നും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുമെന്നും വിഡി സതീശൻ അറിയിച്ചു.







