
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ എം എൽ എ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിരുന്നതായി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
2017ലാണ് പോറ്റിയുടെ വീട്ടിൽ പോയത്. അത് ഒരു കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പോറ്റിയുടെ വീട്ടിൽനിന്ന് അന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ട്. പൊലീസിന്റെ അകമ്പടിയോടെയാണ് പോയത്.
രണ്ട് പ്രാവശ്യം താൻ പോറ്റിയുടെ വീട്ടിൽ പോയിട്ടില്ല. ഒരു പ്രാവശ്യം മാത്രമാണ് പോയതെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. അവിടെ നിന്ന് നേരെ ശബരിമലയ്ക്കാണ് പോയത്. അത് ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. ഇന്നത്തെ പോറ്റിയല്ലല്ലോ അന്നത്തെ പോറ്റിയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ദേവസ്വം മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും തനിക്കുള്ള പോറ്റിയുമായുള്ള ബന്ധം അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടുണ്ട്. ശബരിമല സ്വാമിയുടെ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു സമ്മാനവും പോറ്റി തനിക്ക് തന്നിട്ടുമില്ലെന്നും വാങ്ങിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.







