
തിരുവനന്തപുരം: നഗരസഭാ പരിധിയിലെ പൊതുനിരത്തുകളിലെ അനധികൃത കേബിളുകൾ നീക്കാനൊരുങ്ങി നഗരസഭ. അപകടകരമായ നിലയിലുള്ള കേബിളുകൾ നീക്കം ചെയ്യാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർക്കും.
നഗരസഭ പരിധിയിലെ പോസ്റ്റുകളിലെ കേബിളുകൾ സേവന ദാതാക്കൾ 15 ദിവസത്തിനകം കെ.എസ്.ഇ.ബി മാനദണ്ഡപ്രകാരം ടാഗ് ചെയ്യുക, ടാഗില്ലാത്ത കേബിളുകൾ അനധികൃതമായി കണക്കാക്കി നീക്കം ചെയ്യുക. റോഡ് മുറിച്ചു കടക്കുന്ന കേബിളുകൾ 5.8 മീറ്ററിലും ഇടറോഡുകളിലെ കേബിളുകൾ 5 മീറ്ററിലും താഴെയുണ്ടാകാൻ പാടുള്ളതല്ല, നിലവിൽ ഉപയോഗത്തിലില്ലാത്ത കേബിൾ നീക്കുക. ടക്ട് സൗകര്യമുള സ്മാർട്ട് റോഡുകളിൽ ഓവർഹെഡ് കേബിളുകൾ അനുവദിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രമേയത്തിലുള്ളത്.
നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ അവതരിപ്പിച്ച പ്രമേയത്തിൻ്റെ അടിസ്ഥാനത്തിലാണ് കൗൺസിൽ തീരുമാനം. ടെലികോം, കേബിൾ, ഇൻ്റർനെറ്റ് കേബിളുകൾ പലയിടങ്ങളിലും തൂങ്ങിക്കിടക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി നഗരത്തിലെ എല്ലാ വാർഡുകളിലും ഇത്തരം കേബിളുകൾ കണ്ടെത്താൻ എൻജിനീയറിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സർവേ നടത്താനും തീരുമാനമുണ്ട്.







