

ബെയ്‌റൂട്ട്: ലബനനില്‍ ആക്രമണം കടുപ്പിച്ചെന്ന് വ്യക്തമാക്കി ഇസ്രയേല്‍ അവകാശവാദവുമായി രംഗത്ത്. ഒരു പൊട്ടിത്തെറിയിലൂടെ ലബനനിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്തെന്നാണ് അവകാശവാദം. തെക്കന്‍ ലബനനിലെ അതിര്‍ത്തി മേഖലയിലെ ഗാമങ്ങളിലാണ് സ്‌ഫോടനം നടത്തിയത്. വീടുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ശേഷം റിമോര്‍ട്ട് കണ്‍ട്രോള്‍ വഴി തകര്‍ക്കുകയാണുണ്ടായതെന്ന് അന്തര്‍ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേല്‍ പുറത്തിവിട്ട സ്‌ഫോടന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളായ ടൈബെ, നാഖൗറ, ഡീര്‍ സെറിയന്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. മറ്റിടങ്ങളിലും സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചില ലബനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല.
ഗാസയിലും റഫയിലും ചെയ്തതു പോലെ ഇസ്രയേലിനു ഭീഷണിയുയര്‍ത്തുന്ന മേഖലകളെ പൂര്‍ണമായും തകര്‍ക്കണമെന്ന പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് സ്‌ഫോടനങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ ലക്ഷ്യമിടുന്നത് ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണെന്ന് സൈന്യത്തിന്റെ അവകാശവാദം. തെക്കന്‍ ലബനന്റെ വലിയൊരു ഭാഗം പിടിച്ചെടുക്കുമെന്നും, ലിത്താനി നദി വരെയുള്ള എല്ലാ പ്രദേശത്തും സുരക്ഷാ മേഖല സ്ഥാപിക്കുമെന്നും മാധ്യമങ്ങള്‍ പറയുന്നു.








