
പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്
പോത്തൻകോട്: മേലെമുക്കിലെ ‘അൽ ഹാനി’ ബേക്കറിയിലുണ്ടായ സംഘർഷത്തിൽ കടയുടമയ്ക്കും യുവാവിനും പരിക്കേറ്റു. ബേക്കറി ഉടമ ഷാഹുൽ ഹമീദ് (50), കൊയ്ത്തൂർക്കോണം സ്വദേശി അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ബൈക്കിന്റെ തകരാർ പരിഹരിക്കാനെന്ന വ്യാജേന അനീഷ് ബേക്കറിയിലെത്തി ഷവർമ മുറിക്കുന്ന കത്തി ആവശ്യപ്പെടുകയായിരുന്നു. കടയുടമ കത്തി നൽകിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും ഇത് തിരികെ നൽകാൻ യുവാവ് തയ്യാറായില്ല. പിന്നീട് കത്തി തിരികെ നൽകിയപ്പോൾ വൈകിയതിനെച്ചൊല്ലി ഷാഹുൽ ഹമീദ് അനീഷിനോട് ദേഷ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് കയ്യിലിരുന്ന കത്തിയെടുത്ത് കടയുടമയ്ക്ക് നേരെ വീശുകയായിരുന്നു. ആക്രമണത്തിൽ ഷാഹുൽ ഹമീദിന്റെ കഴുത്തിന് മുറിവേറ്റു.
കടയുടമയ്ക്ക് വെട്ടേറ്റത് കണ്ട് ഓടിക്കൂടിയ ബേക്കറിയിലെ മറ്റ് ജീവനക്കാർ അനീഷിനെ തടഞ്ഞുവെക്കുകയും വളഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ അനീഷിനും സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് പോത്തൻകോട് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







