spot_imgspot_imgspot_img

വെട്ടുകാട് തിരുനാൾ മഹോത്സവം: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Date:

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുന്നാൾ മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തുന്നു. പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ വെട്ടുകാട് മരിയൻ ഹാളിൽ അവലോകനയോഗം ചേർന്നു. ആന്റണിരാജു എം.എൽ.എ സന്നിഹിതനായിരുന്നു.

മുൻവർഷത്തെക്കാൾ മികച്ച രീതിയിൽ തിരുനാൾ ഉത്സവത്തിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ആന്റണി രാജു എം.എൽ.എ പറഞ്ഞു.

ഉത്സവമേഖലയിൽ ക്രമസമാധാന പാലനത്തിനും സുരക്ഷാ ക്രമീകരണത്തിനും വനിതാ പോലീസിനെ ഉൾപ്പെടുത്തി, കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും, വെട്ടുകാടും പരിസര പ്രദേശങ്ങളിലും ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപനയും തടയുന്നതിന് എക്‌സൈസ്, തിരുവനന്തപുരം കോർപ്പറേഷൻ, പള്ളി ഇടവക കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ പ്രത്യേക പരിശോധനകൾ നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ ജി .സ്പർജൻ കുമാർ യോഗത്തിൽ അറിയിച്ചു.

വെട്ടുകാട് ദേവാലയ പരിസരത്ത് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ 60 സിസിറ്റിവി ക്യാമറകൾ സ്ഥാപിക്കും. പോലീസ് കൺട്രോൾ റൂമുമായി സഹകരിച്ച് കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നതിന് തയാറാണെന്നും ഇടവക വികാരി ഫാ.ഡോ.എഡിസൻ വൈ.എം അറിയിച്ചു.

എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു ഫയർ ആൻഡ് റസ്‌ക്യൂ ടീം ഉത്സവമേഖലയിൽ ക്യാമ്പ് ചെയ്യും. അഞ്ച് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകും.

അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീമിന്റെ സേവനം പ്രദേശത്ത് ലഭ്യമാക്കും. ഉത്സവദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 11 മണി വരെയും സമാപന ദിവസം രാവിലെ എട്ട് മണി മുതൽ രാത്രി 11 മണി വരെയുമായിരിക്കും മെഡിക്കൽ ടീം പ്രവർത്തിക്കുക. കൂടാതെ ആംബുലൻസിന്റെ സേവനവും ലഭ്യമായിരിക്കും.

കെ.എസ്.ആർ.ടി.സി സാധാരണ സർവീസുകൾക്ക് പുറമേ പത്ത് അഡീഷണൽ സർവീസുകൾ ഉത്സവ മേഖലയിൽ നടത്തും. കൂടാതെ കിഴക്കേകോട്ട, തമ്പാനൂർ മേഖലകളിൽ നിന്ന് ഇലക്ട്രിക് ബസുകളും സ്‌പെഷ്യൽ സർവീസിനായി സജ്ജീകരിക്കും.

പള്ളിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും പൊതുമരാമത്ത്, കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
വെട്ടുകാട്, ശംഖുംമുഖം വാർഡുകളിൽ തെരുവ് വിളക്കുകളുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി, കോർപ്പറേഷൻ ഉദ്യോഗസ്ഥരോട് കളക്ടർ നിർദേശിച്ചു.

മുൻവർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഉത്സവ കാലയളവിൽ വാട്ടർ അതോറിറ്റിയുടെയും തിരുവനന്തപുരം കോർപ്പറേഷന്റെയും നേതൃത്വത്തിൽ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കും. ഉത്സവ പരിസരത്തെ ഹോട്ടലുകളിലുൾപ്പെടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. ഹരിത പ്രോട്ടോക്കോൾ ഉത്സവമേഖലയിൽ കർശനമായി നടപ്പാക്കും.

വെട്ടുകാട് പരിസര പ്രദേശങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിന് കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളുടെയും ഹരിതകർമസേനയുടെയും സേവനം ഉണ്ടാകും. രണ്ട് ഇ-മൊബൈൽ ടോയ്‌ലെറ്റുകളും തിരുവനന്തപുരം കോർപറേഷൻ സജ്ജീകരിക്കും. കൂടാതെ എട്ടംഗ ലൈഫ് ഗാർഡുകളുടെ സേവനം രാത്രി എട്ടു മണിവരെ ലഭ്യമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

നവംബർ 15 മുതൽ 24 വരെയാണ് വെട്ടുകാട് തിരുനാൾ മഹോത്സവം നടക്കുന്നത്.

യോഗത്തിൽ ശംഖുംമുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡി, ഡി.സി.പി ബി.വി വിജയ് ഭാരത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.കെ വിനീത്, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ, ഇടവക കമ്മിറ്റി സെക്രട്ടറി ബി.സ്റ്റീഫൻ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp