
കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ
കഴക്കൂട്ടം: തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി കാറിൽ കടത്തുകയായിരുന്ന വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരവുമായി യുവാവ് പിടിയിലായി. കൊട്ടിയം മയ്യനാട് ഈഞ്ചവിള വീട്ടിൽ പ്രവീൺ (26) നെയാണ് കഴക്കൂട്ടം പൊലീസും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഇരുപത്തഞ്ചോളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ശംഭു, കൂൾ, ഗണേഷ് തുടങ്ങിയ ബ്രാൻഡുകളിലുള്ള പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
ഇന്നലെ രാവിലെ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപം വെച്ചായിരുന്നു നാടകീയമായ അറസ്റ്റ്. കൊല്ലത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് കാറിൽ വൻതോതിൽ ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗസ്ഥർ തന്ത്രപരമായി വളയുകയായിരുന്നു.
പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. തലസ്ഥാനത്തെ വിവിധ റീട്ടെയിൽ വിൽപ്പനക്കാർക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും എത്തിച്ചുനൽകാൻ കൊണ്ടുവന്നതാണ് ഇവ. ലഹരിക്കടത്തിന് പിന്നിൽ വൻ ശൃംഖല തന്നെയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെയും കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും, ലഹരിവസ്തുക്കളുടെ ഉറവിടം എവിടെയാണെന്നും കണ്ടെത്തുന്നതിനായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.







