
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്തെത്തി. ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീനയാണ് ഇന്ന് വിഴിഞ്ഞത്ത് എത്തിയത്. വാട്ടർ സല്യൂട്ട് നൽകിയാണ് ഐറീനയെ സ്വീകരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ് നടന്നത്.
കണ്ടെയ്‌നറുകള്‍ ഇറക്കിയ ശേഷം ഐറീന യൂറോപ്പിലേക്ക് തിരിക്കും.തൃശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്‍റണിയാണ് എംഎസ്‌സി ഐറീന ചരക്ക് കപ്പലിലെ ക്യാപ്റ്റൻ. സിങ്കപ്പുര്‍ തുറമുഖത്തുനിന്നാണ് ഐറിന വിഴിഞ്ഞത്തേക്കെത്തിയത്.
400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട് എംഎസ്‍സി ഐറീനയ്ക്ക്. 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനാകും. 35 ജീവനക്കാരാണ് ഇതിലുള്ളത്. 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതില്‍ ഏറ്റവും ശേഷിയുള്ള കപ്പല്‍.


