
വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ്
തിരുവനന്തപുരം: വീട് നിർമ്മിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി. സംഭവത്തിൽ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണ സ്ഥാപനത്തിന്റെ ഭാരവാഹികൾക്കെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു. സ്ഥാപനത്തിന്റെ ഉടമകളായ ലിയോ ജോർജ്, കൃഷ്ണപ്രസാദ്, ലിയോ ജോർജിന്റെ ഭാര്യ ആഷ്‌ലിൻ എന്നിവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊല്ലം ചവറ സ്വദേശിയായ മുഹമ്മദ് ബഷീർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. മുഹമ്മദ് ബഷീറിന്റെ മകന് ആമ്പല്ലൂരിൽ വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ പണം തട്ടിയത്. പല തവണകളായി ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമായി ഇരുപത്തിയൊൻപത് ലക്ഷത്തിലധികം രൂപ പ്രതികൾ കൈപ്പറ്റിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
പരാതിക്കാരന്റെ മകന്റെ ചവറയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇരുപത് ലക്ഷത്തി തൊണ്ണൂറായിരം രൂപയും, ഒന്നാം പ്രതിയായ ലിയോ ജോർജിന്റെ തൃശ്ശൂരിലെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപയും കൈമാറിയിരുന്നു. ഇതിനുപുറമേ മറ്റ് പ്രതികളുടെ സാന്നിധ്യത്തിൽ നാല് ലക്ഷത്തി എൺപത്തിയേഴായിരം രൂപ നേരിട്ടും കൈപ്പറ്റി. എന്നാൽ പണം കൈപ്പറ്റിയ ശേഷം നാളിതുവരെയായിട്ടും വീടിന്റെ പണി പൂർത്തിയാക്കാനോ വാങ്ങിയ പണം തിരികെ നൽകാനോ പ്രതികൾ തയ്യാറായില്ലെന്നും ബോധപൂർവ്വം ചതിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ കഴക്കൂട്ടം പോലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







