
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കാരേറ്റ് മേലാറ്റുമുഴി ഗായത്രി മന്ദിരത്തിൽ രാധാകൃഷ്ണൻ നായരുടെയും ബേബിയുടെയും മകൻ അനന്ദു കൃഷ്ണൻ (24)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച നാലുമണിയോടെ സുഹൃത്തിന്റെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് അനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാല് നിലത്ത് മുട്ടിയ നിലയിൽ ആയിരുന്നു മൃതദേഹം. ഇതേ തുടർന്നാണ് മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.
ഉച്ചയോടെയാണ് അനന്ദു സുഹൃത്തിന്റെ വീട്ടിൽ എത്തിയത്. സംഭവം നടന്ന സമയം സുഹൃത്തിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. എല്ലാരും പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. ഇവർ തിരികെ എത്തി നോക്കുമ്പോഴാണ് അനന്ദു തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.
ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചിരുന്നു. വീട് അകത്ത് നിന്ന് പൂട്ടിയ ശേഷമാണ് അനന്ദു ആത്മഹത്യ ചെയ്തതെന്നും പോലീസിന്റെ പ്രാഥമിക പരിശോധനയിൽ ദുരൂഹതയിലെന്നും വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്‌ദുൾ കലാം പറഞ്ഞു. എന്നാൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫോറൻസിക്, വിരലടയാള വിദഗ്ധർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. ആർ.എസ്.എസ് കുറ്റിമൂട് മണ്ഡലം കാര്യവാഹും ഗോകുലം മെഡിക്കൽ കോളേജിലെ ജീവനക്കാരനുമാണ് മരിച്ച അനന്ദു കൃഷ്ണൻ







