
കണിയാപുരം: 40വർഷമായി തകർന്ന് കാൽനടപോലും അസാദ്ധ്യമായ പഴയ രാജപാതയെന്നറിയപ്പെടുന്ന പള്ളിപ്പുറം – മുഴുത്തിരിയാവട്ടം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിത ബീവി ഇന്ന് മന്ത്രി ജി.ആർ അനിലിന് നിവേദനം നൽകി.
അണ്ടൂർക്കോണം സിപിഐ ലോക്കൽ സെക്രട്ടറി ഹാഷിം, മാധ്യമ പ്രവർത്തകൻ കഴക്കൂട്ടം സുരേഷ്, പൊതുപ്രവർത്തകൻ വെള്ളൂരാൻ ഷാനവാസ് എന്നിവർ നിവേദനം നൽകാൻ ഒപ്പമുണ്ടായിരുന്നു. 40 വർഷക്കാലമായി അറ്റകുറ്റപ്പണികൾ ചെയ്യാതെ അരക്കിലോമീറ്ററോളം റോഡ് തകർന്ന അവസ്ഥയിലായത്. മഴപെയ്താൽ പുഴയായിട്ട് മാറുന്ന ഈ റോഡ് റോഡേത് കുഴിയേത് എന്നറിയാതെ നിരവധി ടൂവീലർ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. പുറമേ ഉഴുതുമറിച്ച പുരയിടം പോലെ കിട്ടക്കുന്ന ഈ റോഡിൽ വേനൽക്കാലത്ത് രൂക്ഷമായ പൊടി ശല്യകാരണം കച്ചവട സ്ഥാപനങ്ങളും വീട്ടുകാരും പൊറുതി മുട്ടിയ അവസ്ഥയാണ്.
അണ്ടൂർക്കോണം പഞ്ചായത്തിൽ ഏറ്റവും വലിയ വികസന മുന്നേറ്റം നടക്കുന്ന സ്ഥലം കൂടിയാണിത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതും പ്രവർത്തന ക്ഷമമായതുമായ എസ്.എഫ്.എസ്, കോൺഫിഡന്റ്, സൗപർണിക അടക്കം അഞ്ചു ഫ്ളാറ്റ് സമുച്ഛയങ്ങൾ ഈ അരകിലോമീറ്റർ പാതയ്ക്ക് ഇരുവശവും സ്ഥിതി ചെയ്യുന്നുണ്ട്. മാത്രമല്ല, നിരവധി വ്യാപാരസ്ഥാപനങ്ങൾ, ബാങ്ക്, സ്കൂൾ , ക്ഷേത്രം , മസ്ജിദ് തുടങ്ങിയ സ്ഥിതി ചെയ്യുന്നതിനാൽ അനേകംപേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. എത്രയും വേഗം പരിഹാരം കാണാൻ ശ്രമിക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ജി.ആർ അനിൽ നിവേദന സംഘത്തിന് ഉറപ്പു നൽകുകയുണ്ടായി.







