
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ നെഞ്ചിനകത്ത് വയർ കണ്ടെത്തി.
50 CM നീളമുള്ള വയറാണ് കുടുങ്ങിയത്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെയാണ് 26 കാരിയുടെ നെഞ്ചിൽ വയർ കുടുങ്ങിയത്. സംഭവത്തെ തുടർന്ന് കാട്ടാക്കട സ്വദേശി സുമയ്യ ആരോഗ്യ വകുപ്പിൽ പരാതി നൽകി.
2023 മാർച്ച് 22നാണ് ശസ്ത്രക്രിയ നടന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറിനെതിരെയാണ് യുവതി പരാതി നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് യുവതി വീണ്ടും ഈ ഡോക്ടറെ കണ്ടു ചികിത്സ തേടുകയായിരുന്നു. ഏകദേശം രണ്ടു വർഷമാണ് ഈ ഡോക്ടറുടെ അടുത്ത് ചികിത്സ തുടർന്നത്.
എന്നാൽ ആരോഗ്യനില വഷളായപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് എക്സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് വയർ കണ്ടത്. തുടർന്നു വീണ്ടും ഡോക്ടർ രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടർ പിഴവ് സമ്മതിച്ചെന്നും യുവതി വ്യക്തമാക്കി.
പിന്നീട് രാജീവ് കുമാറിനെ നിർദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ സി.റ്റി സ്കാനിൽ വയർ രക്തകുഴലുമായി ഒട്ടി ചേർന്നെന്ന് കണ്ടെത്തി. മാത്രമല്ല ഈ വയർ എടുക്കാൻ കഴിയില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇതോടെ രാജീവ് കുമാർ കയ്യൊഴിഞ്ഞെന്നും യുവതി ആരോപിച്ചു.







