
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് കാണാതായ 13 വയസുകാരി വിമാനം കയറി ഡല്‍ഹിയിലെത്തിയതായി വിവരം. വിഴിഞ്ഞത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് ഡല്‍ഹിയിലെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് പെൺകുട്ടിയെ വിഴിഞ്ഞത്ത് നിന്ന് കാണാതായത്. ഡൽഹിയിൽ തടഞ്ഞുവച്ച പെൺകുട്ടിയെ തിരികെ എത്തിക്കാൻ വിഴിഞ്ഞം പൊലീസ് വിമാനം കയറി. ഇന്ന് രാത്രിയോടെ കുട്ടിയെ തിരികെ വിഴിഞ്ഞത്ത് എത്തിക്കും. കഴിഞ്ഞദിവസം രാവിലെ 7 മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകള്‍ വിഴിഞ്ഞം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടയില്‍ കുട്ടി കയറിയ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതാണ് നിര്‍ണായകമായത്. ഇയാൾ പറഞ്ഞതനുസരിച്ച് തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി ഡൽഹിയിലേക്ക് വിമാനം കയറിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് സുരക്ഷാ സേനയുമായി സിറ്റി പൊലീസ് കമ്മിഷണര്‍ വിവരം കൈമാറി. തുടർന്ന് ഉച്ചയ്ക്ക് ഒന്നോടെ വിമാനം ഇറങ്ങിയ ഉടന്‍ കുട്ടിയെ തടഞ്ഞുവയ്ക്കുകയുമായിരുന്നു.







