
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാസലഹരിയുമായി യുവാവിനെ എക്സൈസ് പിടികൂടി. മംഗലപുരം സ്വദേശി മിഥുൻ മുരളിയെയാണ് തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീം 13 ഗ്രാം MDMAയുമായി പിടികൂടിയത്. നഗരത്തിലെ മയക്കുമരുന്ന് ശ്യംഖലയിലെ പ്രധാനിയാണിയാൾ. ടെക്‌നോപാർക്കിൽ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തു വരവേ മുൻപും മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിൽ ഇതിൽ ഉൾപ്പെട്ടവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാദ്, പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ജിത്ത്, വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ശരത്, ബിനോജ്, ഗോകുൽ, ശരൺ, അനന്തു, അക്ഷയ് വനിത സിവിൽ എക്സൈസ് ഓഫീസർ റജീന എന്നിവരും പങ്കെടുത്തു.
കൂടാതെ തിരുവനന്തപുരം നെടുമങ്ങാട്ട് നിന്നും 1.1 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ പെരിങ്ങമ്മല സ്വദേശി ധർമരാജ്(31 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ആർ.അനിൽകുമാർ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) വി.അനിൽകുമാർ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ നജിമുദ്ധീൻ, ദിലീപ് കുമാർ, ഷിൻരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.







