
തിരുവനന്തപുരം: കോവളത്ത് കടലിനടിയിൽ നിന്ന് മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെയ്നർ കണ്ടെത്തി. കപ്പലിന്‍റെ കണ്ടെയ്നറിന്‍റെ ഒരു ഭാഗമാണ് കണ്ടെത്തിയത്. കടലിന് അടിയിലുള്ള പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു ഇത് കണ്ടെത്തിയത്.
രണ്ടു ദിവസം കൊണ്ടു നടത്തിയ തിരച്ചിലിലാണ് ഇത് കണ്ടെത്തിയത്. കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെത്തുടർന്നാണ് ഇവർ പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, കൊച്ചിയിലെ സ്കൂബ ഡൈവേഴ്സ് എന്നിവർ ചേർന്നാണു തിരച്ചിൽ നടത്തിയത്.
കഴിഞ്ഞ മേയ് 25 ന് കടലിൽ മുങ്ങിയ എം എസ് സി എൽസ 3 കപ്പലിലെ കണ്ടെയിനറിന്‍റെ ഭാഗമാണ് ഇതെന്നാണ് കരുതുന്നത്. ഇതാദ്യമായാണ് കണ്ടെയ്‌നറിന്റെ സാന്നിധ്യം കടലിനടിയിൽ നിന്നും കണ്ടെത്തുന്നത്.







