
തിരുവനന്തപുരം: തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം. തിരുവനന്തപുരം ചെങ്കലിന് സമീപമാണ് മോഷണങ്ങൾ നടന്നത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ചെങ്കൽ വട്ടവിളയ്ക്കു സമീപം ഈഴക്കോണത്ത് വിപിൻകുമാറിന്റെ വീട്ടിലും വട്ടവിളയ്ക്ക് സമീപം തോട്ടിൻകര പെരുഞ്ചേരി വീട്ടിൽ അനിൽകുമാറിന്റെ വീട്ടിലുമാണ് മോഷണം നടത്തിയിരിക്കുന്നത്.
രണ്ടു വീടുകളിൽ നിന്നായി 25 ലക്ഷത്തോളം വിലവരുന്ന സ്വർണവും പണവുമാണ് കവർന്നത്. രണ്ട് വീടുകളിൽ വാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ട്ടാവ് അകത്തുകയറിയത്. രണ്ടു വീട്ടിലും ആളില്ലാത്ത തക്കം നോക്കിയാണ് മോഷണം നടന്നത്.
വിപിൻകുമാറും കുടുംബവും ബന്ധുവിൻ്റെ ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്ന സമയത്താണ് ഇവിടെ മോഷണം നടന്നത്. വിപിൻ കുമാറിന്റെ വീട്ടിൽ നിന്നും ഇരുപത് പവനോളം സ്വർണവും 75,000 രൂപയും വാച്ചുകളും മോഷണം പോയതായാണ് പരാതിയിൽ പറയുന്നത്. രാവിലെ വിപിൻകുമാർ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
അനിൽ കുമാറും കുടുംബവും മകളുടെ വീട്ടിൽ പോയ തക്കത്തിനായിരുന്നു ഇവിടെ മോഷണം നടന്നത്. എട്ടുപവനോളം ആഭരണങ്ങളും രണ്ടുലക്ഷം രൂപയും 75, 000 രൂപ വീതം വിലവരുന്ന പുതിയ സ്മാർട് ഫോണുകളും മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.







