
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍റെ വിയോഗം അപ്രതീക്ഷിതമാണെന്ന് നടൻ മോഹൻലാൽ. ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ പറഞ്ഞു. സൗഹൃദത്തിനപ്പുറം നടൻ ശ്രീനിവാസനുമായി ഒരു വൈകാരിക ബന്ധം ഉണ്ടായിരുന്നുവെന്നും സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹൻലാൽ പറഞ്ഞു.
ഞാനുമായി ഒരുപാട് വ്യക്തിബന്ധം ഉള്ള ആളായിരുന്നു ശ്രീനിവാസൻ. ശ്രീനിയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും ശ്രീനിയെ അറിയുന്നവരും അറിയാത്തവരും വിഷമത്തിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.സിനിമ ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ, പ്രിയദര്‍ശൻ, സത്യൻ അന്തിക്കാട്, ഇന്നസെന്‍റ് എന്നിവരുമായി ഉണ്ടായിരുന്നത്. എന്നേക്കാളും കൂടുതൽ അവരുമായിട്ടാണ് ശ്രീനിക്ക് കൂടുതൽ ബന്ധം.
വിവരം അറിഞ്ഞപ്പോൾ സങ്കടമായി. കൂടുതൽ പറയാൻ വാക്കുകളില്ല. ഈ അടുത്ത കാലത്തും ആശുപത്രിയിൽ പോയി കണ്ടിരുന്നു. മലയാള സിനിമയ്ക്ക് ഇത് വലിയ നഷ്ടമെന്നും മോഹൻലാൽ പ്രതികരിച്ചു.
ഞങ്ങളൊരുമിച്ച് നടത്തിയത് വലിയൊരു യാത്രയായിരുന്നു. തമാശയാണെന്ന് തോന്നുമെങ്കിലും വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസന്‍ പറഞ്ഞുവച്ചിട്ടുള്ളത്. ഞാന്‍ ഭാഗമായിട്ടുള്ളതും ഇല്ലാതത്തുമായ ചിത്രങ്ങളില്‍ പലതും കാലം അടയാളപ്പെടുത്തുമെന്നും മോഹൻലാൽ പറഞ്ഞു.







