
തിരുവനന്തപുരം: കളിക്കുന്നതിനിടയിൽ പന്ത് കടലിൽ പോയത് എടുക്കാനിറങ്ങിയ പതിനാറുകാരൻ മരിച്ചു. ബീമാപളളി സ്വദേശി റിഹാൻ (16) ആണ് മരിച്ചത്. ഒപ്പം കടലിൽ ഇറങ്ങിയ രണ്ടുപേരെ മത്സ്യത്തൊഴിലാളികളും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി. കൂട്ടുകാരായ സാജിത്, ടിബിൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരം ബീമാപ്പള്ളിക്ക് സമീപം കടൽതീരത്ത് പന്തുകളിക്കുകയായിരുന്നു. ഇതിനിടെ പന്ത് കടലിൽ വീണു. എടുക്കാനിറങ്ങവേ തിരയിൽപെടുകയായിരുന്നു. തിര ശക്തമായതോടെ ഇവർ ബഹളം വച്ചതു കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രണ്ടു പേരെ രക്ഷിച്ചത്.
എന്നാൽ റിഹാനെ കണ്ടെത്താനായില്ല. തുടർന്ന് മുങ്ങൽ വിദഗ്ധരെയടക്കം വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിൽ രാത്രിയോടയാണ് റിഹാനെ കണ്ടെത്തിയത്. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറിയതുറ റോസ് മിനി കോൺവെന്‍റിലെ പത്താം ക്ലാസ് വിദ്യാർഥികളാണിവർ.







